വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി; പ്രതിരോധിക്കാന്‍ ബിജെപി; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് ബിജെപി വാക്‌പോര്. ഗുരുതരമായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലണ്ടനിലെ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്റെ ക്ഷണപ്രകാരമാണ് കപില്‍ സിബല്‍ പങ്കെടുത്തതെന്നും കോണ്‍ഗ്രസ്സിന് ചടങ്ങ് സംഘടിപ്പിച്ചതില്‍ പങ്കില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി. കോണ്‍ഗ്രസിന്റേത് തരംതാണ രാഷ്ട്രീയമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. ഹാക്കറുടെ അവകാശവാദം പെരുംനുണയാണ്. യു പി എ സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും ബി ജെ പിയുടെ ചട്ടുകമായാണോ പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇത്തരം വിഢിത്തങ്ങള്‍ അംഗീകരിക്കാന്‍ ജനങ്ങള്‍ മണ്ടന്മാരാണെന്ന് കോണ്‍ഗ്രസ് വിചാരിക്കരുതെന്നും ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.

രാജ്യം ആകാംക്ഷയോടെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നിതിനിടെയാണ് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. പല തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ താന്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് അമേരിക്കന്‍ ഹാക്കറുടെ അവകാശവാദം.

ഇതിനായി എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കര്‍ പറഞ്ഞു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ലണ്ടനില്‍ നടന്ന പരിപാടിയില്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular