വിമര്‍ശകര്‍ പലതും പറയും; ധോണിയോളം ടീമിനോട് പ്രതിബന്ധത പുലര്‍ത്തുന്ന മറ്റൊരു താരമില്ലെന്ന് കോഹ്ലി

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ധോണി തകര്‍പ്പന്‍ പ്രകടനവുമായി കളം നിറഞ്ഞ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെത്തി. ധോണിയെ കുറിച്ച് കോഹ്ലിയുടെ വാക്കുകള്‍ ഇങ്ങനെ.

‘ഇന്ത്യന്‍ ക്രിക്കറ്റിനോട് മഹേന്ദ്ര സിങ് ധോണിയോളം പ്രതിബദ്ധതയുള്ള മറ്റൊരു കളിക്കാരനില്ല. ബാറ്റിങ്ങില്‍ അഞ്ചാമനായി ഇറങ്ങുന്നതാണ് അദ്ദേഹത്തിന് ഏറ്റവും യോജ്യം. ധോണി മികച്ച ഫോമിലേക്കു മടങ്ങിയെത്തിയതില്‍ ടീം ഏറെ സന്തോഷിക്കുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ അധികം മല്‍സരം കളിക്കാത്ത സാഹചര്യത്തില്‍ താളവും ആത്മവിശ്വാസവും വീണ്ടെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.’

‘പുറത്ത് പലതും സംഭവിക്കും. വിമര്‍ശകര്‍ പലതും പറഞ്ഞുകൊണ്ടിരിക്കും. എങ്കിലും വ്യക്തിയെന്ന നിലയില്‍ ധോണിയോളം ഇന്ത്യന്‍ ക്രിക്കറ്റിനോടു പ്രതിബദ്ധത പുലര്‍ത്തുന്ന വേറൊരു താരമില്ലെന്ന് ഉറപ്പിച്ചു പറയാം. ഏറെ ബുദ്ധിമാനായ ക്രിക്കറ്റ് കളിക്കാരനാണദ്ദേഹം. ടീം തന്നില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്തെന്ന് നന്നായറിയാവുന്നയാള്‍. അദ്ദേഹത്തിന് ടീമിന്റെ മുഴുവന്‍ പൂര്‍ണ പിന്തുണയുമുണ്ട്.’

2016ല്‍ ധോണി കുറച്ചുകാലം നാലാം നമ്പര്‍ സ്ഥാനത്തു ബാറ്റു ചെയ്തിരുന്നു. അതിനുശേഷം ടീമിനുവേണ്ടി അഞ്ചാമതോ ആറാമതോ ബാറ്റിങ്ങിന് ഇറങ്ങുന്നതില്‍ ധോണി ഒരു മടിയും കാട്ടിയിട്ടില്ല. അഡ്‌ലെയ്ഡിലും മെല്‍ബണിലും ധോണി ബാറ്റു ചെയ്തത് കണ്ടാലറിയാം, ഇതാണ് അദ്ദേഹത്തിന് ഏറ്റവും യോജിച്ച സ്ഥാനം. സമയമെടുത്ത് നിലയുറപ്പിക്കാനും ആക്രമണോത്സുക ബാറ്റിങ്ങിലൂടെ മല്‍സരം ഫിനിഷ് ചെയ്യാനും.’
‘പ്രവചനാതീതം എന്നതാണ് ഈ വര്‍ഷത്തെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ കരുത്ത്. മുന്‍പുള്ള ടീമുകളില്‍ ഓരോരുത്തര്‍ക്കും കൃത്യമായ സ്ഥാനമുണ്ടായിരുന്നു. മൂന്നാം നമ്പറില്‍ ആര്, നാലാം നമ്പറില്‍ ആര് എന്നിങ്ങനെ. ഈ ടീമില്‍ സാഹചര്യമനുസരിച്ച് വേണ്ട മാറ്റങ്ങളുണ്ടാവും. ഏതു സ്ഥാനത്തിറങ്ങുന്നയാളും ഉത്തരവാദിത്തം കൃത്യമായി നിര്‍!വഹിക്കാന്‍ പ്രാപ്തനാണ്.’

‘മെല്‍ബണില്‍ ഒരു സ്പിന്നര്‍ 6 വിക്കറ്റെടുക്കുക മഹത്തായ കാര്യമാണ്. ചാഹല്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും യോജിച്ച സ്പിന്‍ കൂട്ടുകെട്ട് ചാഹല്‍ –- യാദവ് ആയിരിക്കും. വ്യത്യസ്ത സാഹചര്യങ്ങളില്‍ മികവു കാട്ടാനാവുന്നവരാണെന്ന് അവര്‍ തെളിയിച്ചു.’

‘ടീമിന്റെ വിജയമാണിത്. ഈ നല്ല ടീം ആണ് എന്നെ മികച്ച ക്യാപ്റ്റനാക്കിയത്. കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെ എല്ലാവരും വിജയത്തിനായി അത്യധ്വാനം ചെയ്തതിന്റെ ഫലമാണിത്. വ്യക്തികളുടെയല്ല, ടീമിന്റെ വിജയം.’ – കോഹ്‌ലി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular