ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും സ്വകാര്യ കമ്പനിക്ക്; നീക്കം ശക്തമാക്കി റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്പനികളെ ഏല്‍പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നീക്കം ശക്തമാക്കി. ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരണ നീക്കത്തിനായുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും അതിന്റെ നിരക്ക് നിശ്ചയിക്കുന്നതും സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നതിനെക്കുറിച്ച് വിദഗ്ധരുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചനകള്‍ നടന്നുവരുകയാണെന്ന് റെയില്‍വേ ബോര്‍ഡ് അംഗം അറിയിച്ചു.

സെന്റര്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസേര്‍ച്ച് മാനേജ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ റെയില്‍വേ ബോര്‍ഡ് അംഗം ഗിരീഷ് പിള്ളയാണ് ഈ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകവ്യാപകമായി ട്രെയിന്‍ സര്‍വീസ് നടത്തിപ്പില്‍ വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ഇന്ത്യയും ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ സമയമായിരിക്കുന്നു. നിരക്ക് നിശ്ചയിക്കാന്‍ അധികാരം നല്‍കുന്നതും ടെര്‍മിനലുകളുടെ നിര്‍മാണവും സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച പുരോഗമിക്കുകയാണ്.

ചരക്ക് തീവണ്ടി സര്‍വീസും യാത്രാ തീവണ്ടി മേഖലയും വിഭജിക്കേണ്ടതും ആവശ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ട്രെയിനുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ട്രെയിന്‍ സര്‍വീസുകള്‍ നഷ്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കിലും ചരക്ക് കൂലിയിലും മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. രാജ്യത്ത് ഇതിനോടകം 50 സ്വകാര്യ ചരക്ക് ടെര്‍മിനലുകള്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. അമേരിക്കയില്‍ 25 ശതമാനം വാഗണുകളും കണ്ടെയ്‌നര്‍ സര്‍വീസും മാത്രമാണ് പൊതുമേഖലയിലുള്ളത്. അവിടെ 75 ശതമാനം സര്‍വീസും സ്വകാര്യ മേഖലയാണ് നടത്തുന്നത്. റഷ്യയില്‍ സര്‍ക്കാരിന് ട്രെയിന്‍ സര്‍വീസ് മേഖലയില്‍ പങ്കാളിത്തം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular