മോദിയുടെ സന്ദര്‍ശനത്തിന് ഹെലിപാഡ് നിര്‍മിക്കുന്നതിന് നശിപ്പിച്ചത് ആയിരത്തോളം വൃക്ഷത്തൈകള്‍

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് ഹെലിപാഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി ഒന്നേകാല്‍ ഹെക്ടറില്‍ നട്ട വൃക്ഷത്തൈകള്‍ വെട്ടിനശിപ്പിച്ച് നിലം നികത്തി. ധെന്‍കനാലില്‍ ബിയര്‍ കമ്പനി സ്ഥാപിക്കുന്നതിന് മരങ്ങള്‍ മുറിച്ചതിന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടന്ന് രണ്ടു മാസത്തിനുള്ളിലാണ് ഇത്. സംസ്ഥാന വനം വകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

2016 ല്‍ അര്‍ബന്‍ പ്ലാന്റേഷന്‍ പദ്ധതിയുടെ ഭാഗമായി രണ്ടേകാല്‍ ഹെക്ടറില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു. ഇതില്‍ ഒന്നേകാല്‍ ഹെക്ടറിലെ വൃക്ഷത്തൈകളാണ് നശിപ്പിച്ചത്. സംസ്ഥാന വനം വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആറടിക്ക് മുകളില്‍ പൊക്കമുള്ള ആയിരത്തോളം വൃക്ഷത്തെകളാണ് നശിപ്പിച്ചത്.

റെയില്‍വേയുടെ സ്ഥലത്തെ വൃക്ഷത്തെകളാണ് വെട്ടിനീക്കിയത്. സുരക്ഷാ കാരണങ്ങളാല്‍ അവ മുറിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ ആരാണ് അത് ചെയ്തതെന്ന് അറിയില്ലെന്നുമാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. അനുവാദമില്ലാതെ വൃക്ഷത്തെകള്‍ മുറിച്ചതിന് വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular