ആലപ്പാട് കരിമണല്‍ ഖനന സമരത്തിനെതിരേ സിപിഎം; ഖനനം നിര്‍ത്തില്ല; സമരത്തില്‍ പങ്കെടുക്കുന്നത് മലപ്പുറത്തുള്ളവരെന്ന് ഇ.പി. ജയരാജന്‍

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിനെതിരായി ആലപ്പാട് നടക്കുന്ന സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഖനനം നിര്‍ത്തിവെക്കാനാകില്ല. മലപ്പുറത്ത് നിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഖനനം വിവാദമാക്കിയത് പരിശോധിക്കണം. അതോ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരിമണല്‍ ഖനനം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തി നിലപാട് വിശദീകരിച്ചത്. പതിനാറര കിലോമീറ്റര്‍ നീളമുള്ള കടലോരത്താണ് ഖനനം നടക്കുന്നത്. ഇതിന്റെ ഭാഗമായി അവിടം നാലു പ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ നാല് ഫ്‌ളോട്ട് ഐആര്‍ഇയ്ക്കും നാല് പ്ലോട്ട് കെ.എം.എം എല്ലിനുമാണ്.

ഐആര്‍ഇ അവര്‍ക്കു നല്‍കിയിട്ടുള്ള നാലു ഫ്‌ളോട്ടില്‍ ഒന്നില്‍ മാത്രമെ ഇതുവരെ ഖനനം ആരംഭിച്ചുള്ളു. കെഎംഎംഎല്ലും ഒരു സ്ഥലത്തു നിന്നുമാത്രമെ ഖനനം ചെയ്യുന്നുള്ളു. സാധ്യതയ്ക്ക് അനുസരിച്ചുള്ള കരിമണല്‍ ഖനനം കെ.എംഎല്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധ്യതയുള്ള മേഖലയാണ് ഇത്. പതിനാറര കിലോമീറ്റര്‍ കടലോരത്ത് പതിനാറ് കിലോമീറ്ററോളം കരിങ്കല്‍ ഭിത്തിയുണ്ട്. കടല്‍ കരയിലേക്ക് കയറുന്നത് ഈ ഭിത്തി പ്രതിരോധിക്കും. ഇതില്‍ അരക്കിലോമീറ്റര്‍ മാത്രമാണ് ഭിത്തിയില്ലാത്തത്. ഈ ഭാഗത്ത് നിന്നാണ് ഐആര്‍ഇ കരിണല്‍ ശേഖരണം നടത്തുന്നത്.

അറേബ്യന്‍ രാജ്യങ്ങളില്‍ പെട്രോളും ഡീസലും ലഭിക്കുന്നത് പോലെ നമുക്ക് കടലുതരുന്നൊരു സമ്പത്താണ് കരിമണല്‍. അതു പൂര്‍ണമായും നമ്മള്‍ സംഭരിച്ച് സംസ്‌കരിച്ച് ചെയ്ത് എടുത്താല്‍ നല്ല വിലയുള്ള ഉത്പന്നമാക്കി മാറ്റാം. ആ പ്രക്രിയയാണ് രണ്ട് സ്ഥാപനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്.

കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമാണ് ഐആര്‍ഇ. 240ല്‍ പരം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. ഒരുമാസം ഒരു കോടിയിലധികം ശബളം കൊടുക്കുന്ന സ്ഥാപനം കൂടിയാണ് ഇത്. 2000ത്തില്‍ പരം കുടുംബങ്ങള്‍ തങ്ങളുടെ ഭൂമി കരിമണല്‍ ഖനനത്തിനായി ലീസിന് കൊടുത്തിട്ടുണ്ട്. ജനങ്ങള്‍ നന്നായി സഹകരിക്കുന്നത് മൂലമാണ് മൈനിങ്ങ് നടക്കുന്നത്. ഖനനം വിപൂലികരിച്ച് അതില്‍ നിന്നും പരമാവധി തുക സംഭരിച്ച് വ്യവസായ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഗവര്‍മെന്റ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular