കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ എസ്.പി -ബി.എസ്.പി സഖ്യം; 38 സീറ്റുകളില്‍ മത്സരിക്കും

ലക്‌നൗ: കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ എസ്.പി -ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമെന്ന് വിശേഷിപ്പിക്കുപ്പെടുന്നതാണ് ഉത്തര്‍പ്രദേശിലെ സഖ്യം. എസ്.പി.യും ബി.എസ്.പിയും 38 സീറ്റുകളില്‍ മത്സരിക്കും. സഖ്യ പ്രഖ്യാപനത്തിനിടെ മായാവതി ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി.

അമേഠിയിലും റായ്ബറേലിയിലും സഖ്യത്തിന് സ്ഥാനാര്‍ത്ഥികളുണ്ടാവില്ല. ഈ സീറ്റുകള്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ടിരിക്കുകയാണെന്ന് മായാവതി പ്രഖ്യാപിച്ചു. രാഷ്ട്രീയ നയങ്ങളുടെ കാര്യങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെയാണെന്ന് മായാവതി ആരോപിച്ചു. പ്രതിരോധ ഇടപാടുകളിലെ അഴിമതി പോലുള്ള വിഷയങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. നേരത്തെ കോണ്‍ഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കില്‍ ഇപ്പോഴുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും മായാവതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് എസ് പിയും ബി എസ് പിയും കൈകോര്‍ത്തത്. സഖ്യം മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം നേടുകയും ചെയ്തിരുന്നു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും സംയുക്തമായി നേരിടാന്‍ എസ് പിയും ബി എസ് പിയും തീരുമാനിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular