ഒളിവില്‍ കഴിഞ്ഞ കാലത്ത് കഴിച്ച ചോറിന്റെ നന്ദി കാണിക്കണം; കമ്മ്യൂണിസ്റ്റുകാരോട് പന്തളം രാജകുടുംബാംഗം

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരേ പ്രസ്താവനയുമായി പന്തളം രാജ കുടുംബാംഗം; ഒളിവുകാലത്ത് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി തന്റെ സമുദായത്തോട് ഇപ്പോള്‍ കാണിക്കുന്നില്ലെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ പറഞ്ഞു.
സര്‍ക്കാരില്‍നിന്നു ശമ്പളം വാങ്ങിയ താന്‍, കഴിച്ച ഉപ്പിനും ചോറിനും നന്ദി കാണിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പി.എസ്.സി. പരീക്ഷ ജയിച്ചാണ് സെക്രട്ടേറിയറ്റില്‍ ജോലിക്കുപോയത്. അല്ലാതെ പന്തളം കൊട്ടാരം പ്രതിനിധിയായിട്ടല്ല. ഒളിവുകാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളെ പോലീസില്‍നിന്നു രക്ഷിച്ചത് കൊട്ടാരത്തിലെ അറയാണ്. അന്ന് കഴിച്ച ചോറിന്റെ നന്ദി കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
അഖില കേരള തന്ത്രി മണ്ഡലത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്കു പ്രസംഗങ്ങളില്‍ നല്‍കുന്ന പ്രാധാന്യം രാഷ്ട്രീയക്കാര്‍ പ്രവൃത്തിയില്‍ നല്‍കുന്നില്ല. ഭരണഘടന ഭേദഗതി വന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സീറ്റും സംവരണവും നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരായത്. സ്ത്രീകള്‍ക്കു സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഹൈന്ദവ സമുദായമാണ്. തന്ത്രി എന്ന വാക്കിന്റെ ‘ത’ മാറ്റി ‘മ’ ആക്കുമ്പോള്‍ വലിയ ആളാകാമെന്ന് കരുതുന്നവര്‍ തന്ത്രി എന്ന വാക്കിനെ അശ്ലീലവാക്കായാണ് ഇപ്പോള്‍ കാണുന്നത്.

അര്‍ഹതയില്ലാത്ത നേതാക്കള്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തുമ്പോഴാണ് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഏതൊരു വിഷയത്തെയും രാഷ്ട്രീയമായി തമ്മിലടിപ്പിക്കരുത്. കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളില്‍ മാറ്റംവരുത്താന്‍ ചില ചിട്ടവട്ടങ്ങളുണ്ട്. ജനങ്ങളുടെ മനസ്സില്‍ മാറ്റത്തിനെ ഉള്‍ക്കൊള്ളാനുള്ള അനുകൂല അന്തരീക്ഷം ഒരുക്കിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular