യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടല്‍; ഒരാള്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അശോകപുരം സ്വദേശിയില്‍ നിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച തൃശൂര്‍ മുണ്ടൂര്‍ കൊള്ളന്നൂര്‍ പൊമേറോ പോള്‍സണെ (29) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ വനിതാ ബ്യൂട്ടീഷ്യനടക്കം 3 പേര്‍ കൂടി സംഭവത്തില്‍ പ്രതികളാണ്. ഇവര്‍ കേരളം വിട്ടെന്നാണ് സൂചന. ചലച്ചിത്ര നിര്‍മാതാവിന്റെ ഡ്രൈവറായ പൊമേറോ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അശോകപുരം സ്വദേശിയായ അറുപത്തേഴുകാരന്‍ ഫെയ്‌സ് ബുക്കിലൂടെയാണ് ബ്യൂട്ടീഷ്യനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും നെടുമ്പാശേരിയിലെ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. അതിനു മുന്‍പ് 12,000 രൂപ യുവതിയുടെ അക്കൗണ്ടില്‍ അടപ്പിച്ചു. ഹോട്ടല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടുമെന്നു ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം യുവതി രണ്ടര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. അതു വാങ്ങാനെത്തിയതാണ് പൊമേറോ.

പരാതിക്കാരന്‍ അറിയിച്ചതനുസരിച്ചു പൊലീസ് സീനത്ത് ജംക്ഷനില്‍ കാത്തുനിന്നു പിടിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന 2 പേര്‍ രക്ഷപ്പെട്ടു. സെക്‌സ് റാക്കറ്റില്‍ കണ്ണിയാണ് പ്രതിയെന്നു സംശയിക്കുന്നതായി എസ്‌ഐമാരായ എം.എസ്. ഫൈസല്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular