രാഹുല്‍ ഗാന്ധിയ്ക്ക് മുന്നിലെ അടുത്ത വെല്ലുവിളി

ന്യൂഡല്‍ഹി: ആരൊക്കെയാവും മുഖ്യമന്ത്രിമാര്‍ എന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. പാര്‍ട്ടി നേരിടാന്‍ പോകുന്ന പ്രതിസന്ധിയാണ. മൂന്ന് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ രൂപീകരണം കോണ്‍ഗ്രസിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ആഭ്യന്തരകലഹം ഒഴിവാക്കി മുന്നോട്ട് കൊണ്ടുപോകുകയെന്നതാണ് മധ്യപ്രദേശിലും രാജസ്ഥാനിലും സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്ന പാര്‍ട്ടിയുടെ മുന്നിലെ പ്രധാന വെല്ലുവിളി.

മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥും യുവനേതാവ് ജ്യോതിരാദിത്യസിന്ധ്യയുമാണ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍. വിചാരിച്ച ഭൂരിപക്ഷം പാര്‍ട്ടിക്ക് കിട്ടാത്ത സാഹചര്യത്തില്‍ മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ തന്നെ രാഹുല്‍ മുഖ്യമന്ത്രി കസേരയിലേക്ക് തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. ഒരു കൂട്ടുകക്ഷി സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടു പോകാന്‍ വേണ്ട രാഷ്ട്രീയപരിചയമാണ് കമല്‍നാഥിന് അനുകൂലമായ ഘടകം. മധ്യപ്രദേശിലെ ചിന്‍ദ്വാര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഒന്‍പത് തവണ ജയിച്ചു കയറിയ കമല്‍നാഥ് സംസ്ഥാനത്തെ ജനപ്രിയ നേതാക്കളിലൊരാളാണ്.

മറ്റൊരു മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിങിനും സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. നേരത്തെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ജ്യോതിരാദിത്യ സിന്ധ്യയെ കൊണ്ടു വരാനാണ് രാഹുല്‍ ഗാന്ധി ആഗ്രഹിച്ചതെങ്കിലും പാര്‍ട്ടിയില്‍ അഭ്യന്തരകലാപം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് കമല്‍നാഥിനെ ആ സ്ഥാനത്ത് നിയോഗിച്ചത്. മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറിയതിന് പിന്നാലെ ഇരുനേതാക്കളുടെയും അണികള്‍ തങ്ങളുടെ നേതാവിന മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ മറ്റൊരാളെ പരിഗണിക്കാമെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാവായ ദ്വിഗ്വിജയ്‌സിങ്ങിന്. ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വച്ചു കൊണ്ട് ദിഗ് വിജയ് സിങ് സ്വന്തം പേര് തന്നെയാണ് നിര്‍ശിക്കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കമല്‍നാഥിനെ പോലൊരു പരിചയ സമ്പന്നനെ കൂടെ നിര്‍ത്തുന്നതാണ് നല്ലത് എന്ന് രാഹുലിന് തോന്നിയാല്‍ ജ്യോതിരാദിത്യസിന്ധ്യയ്ക്ക് തന്നെയാവും മുഖ്യമന്ത്രിയായി നറുക്ക് വീഴുക. യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയെന്ന നിലയിലുള കമല്‍നാഥിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാവും. രാജകുടുംബാംഗം എന്ന നിലയില്‍ സിന്ധ്യയ്ക്കുള്ള ജനസ്വാധീനം ഇക്കാര്യത്തില്‍ നിര്‍ണായകഘടകമായിരിക്കും.

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെല്ലോട്ട്, പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്കാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. യുവനേതാവ് എന്ന നിലയില്‍ സച്ചിന്‍ പൈലറ്റിനോടാണ് രാഹുല്‍ കൂടുതല്‍ താത്പര്യം കാണിച്ചിട്ടുള്ളത്. എന്നാല്‍ അശോക് ഗെല്ലോട്ടിന്റെ നേതൃശേഷിയും പരിചയ സമ്പത്തും പകരം വയ്ക്കാനില്ലാത്തതാണ്. നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചുമതല വഹിച്ച അദ്ദേഹം തന്ത്രശാലിയായ ഒരു രാഷ്ട്രീയ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. രാജസ്ഥാനില്‍ കേവലഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കാതിരിക്കുന്ന പക്ഷം മുന്നണി സര്‍ക്കാരിനെ നയിക്കാന്‍ അനുയോജ്യന്‍ അശോക് ഗെല്ലോട്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മുന്‍മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനുള്ള ക്ലിന്‍ ഇമേജും സൗമ്യവ്യക്തിത്വവും ഗെല്ലോട്ട് അനുകൂലികള്‍ എടുത്തു കാണിക്കുന്നു. എന്നാല്‍ കഠിനദ്ധ്വാനിയായ നേതാവായി വിലയിരുത്തപ്പെടുന്ന സച്ചിന്‍ പൈലറ്റിന് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ നല്ല രീതിയിലുള്ള സ്വാധീനമുണ്ട്.

സര്‍ക്കാര്‍ രൂപീകരണത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കൂടുതല്‍ സാധ്യതകളുള്ള സ്ഥലമാണ് ചത്തീസഗഢ്. മൂന്ന് തവണ മുഖ്യമന്ത്രിയായ രമണ്‍സിംഗും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബിജെപിയും വീണ്ടും ചത്തീസ്ഗഢില്‍ അധികാരത്തിലെത്തും എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തലും എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നത്. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പോലും എടുത്തു കാണിക്കാനില്ലാതിരുന്ന പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് നയിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. റാഫേല്‍ അടക്കം അനവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് മോദിക്കെതിരെ രാഹുല്‍ ചത്തീസ്ഗഢില്‍ പ്രചരണം നയിച്ചത്. എന്തായാലും മോദിസര്‍ക്കാരിനെ കടന്നാക്രമിക്കാനുള്ള രാഹുലിന്റെ തന്ത്രം സംസ്ഥാനത്ത് ഫലം കണ്ടു. 90 അംഗനിയമസഭയില്‍ 59 സീറ്റുകളാണ് പാര്‍ട്ടിക്കുള്ളത്. ചത്തീസ്ഗഢില്‍ കാര്യമായ വെല്ലുവിളികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ തികഞ്ഞ സ്വാതന്ത്ര്യമാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ രാഹുലിന് ലഭിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular