ധോണിയ്ക്ക് പകരക്കാരന്‍ ഋഷഭ് പന്ത്തന്നെ..!!! ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡ്‌ ഇനി പന്തിന് സ്വന്തം

അഡ് ലെയ്ഡ്: മഹേന്ദ്രസിംഗ് ധോണിയ്ക്ക് പകരം ഞാന്‍ തന്നെയെന്ന് വിളിച്ച് പറഞ്ഞ് ഋഷഭ് പന്ത്.ധോണിയെന്ന ഇതിഹാസം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ ആരാധകരും സെലക്ടര്‍മാരും ഒരു പോലെ ചോദിച്ച ചോദ്യം, ആരാകും പകരക്കാരന്‍ എന്നതായിരുന്നു. പരീക്ഷണ കാലഘട്ടത്തില്‍ വിക്കറ്റിന് പിന്നില്‍ പലരും കാവലായി. എന്നാല്‍ ധോണി മാജിക്കിന് പകരം വയ്ക്കാന്‍ ആര്‍ക്കും സാധിച്ചില്ല. എന്നാല്‍ ഋഷഭ്പന്തെന്ന ഇരുപത്തിയൊന്നുകാരന്‍ ആ സ്ഥാനം കൈയടക്കുന്നകാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
വെറുതെ പറയുകയല്ല, പ്രകടനം കൊണ്ട് അത് കാണിച്ചുത്തരികയുമാണ് പന്ത്. അഡ് ലെയിഡില്‍ ഇന്ത്യ ചരിത്ര വിജയത്തിലേക്ക് കുതിക്കുമ്പോള്‍ പന്ത് റെക്കോര്‍ഡ് ബുക്കില്‍ പേര് എഴുതി ചേര്‍ക്കുകയാണ്. സാക്ഷാല്‍ ധോണിയുടെ തന്നെ റെക്കോര്‍ഡുകളാണ് യുവതാരം ചരിത്രമാക്കുന്നത്.
ഓസ്‌ട്രേലിയയില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്. ഒന്നാം ടെസ്റ്റില്‍ കംഗാരുക്കളുടെ ആദ്യ ഇന്നിംഗ്‌സില്‍ ആറുപേരെയാണ് പന്ത് കയ്യിലൊതുക്കിയത്. ഒരിന്നിംഗ്‌സില്‍ ആറ് ക്യാച്ചുകള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്രവും കുറിച്ചു.
ഉസ്മാന്‍ ഖവാജ, ഹാന്‍ഡ്‌സ്‌കോംബ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹെയ്‌സല്‍വുഡ് എന്നിവരാണ് പന്തിന്റെ കയ്യില്‍ വിശ്രമിച്ചത്. ഓസ്‌ട്രേലിയക്കെതിരെ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും അധികം ക്യാച്ചെടുക്കുന്ന താരം എന്ന റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനവും പന്തിന് സ്വന്തമായി. ഏഴ് ക്യാച്ചുകള്‍ നേടിയിട്ടുള്ള വെസ്റ്റിന്‍ഡ്യന്‍ താരം റിഡ് ലി ജേക്കബാണ് മുന്നില്‍.
ദക്ഷിണാഫ്രിക്കന്‍ താരം ഡെന്നിസ് ലിന്‍ഡ്‌സേ ഇംഗ്ലിഷ് താരങ്ങളായ അലെക് സ്റ്റുവര്‍ട്ട്, ജാക്ക് റസ്സല്‍, ക്രിസ് റീഡ്, മാറ്റ് പ്രയര്‍ എന്നിവരാണ് പന്തിനൊപ്പം രണ്ടാം സ്ഥാനത്തുള്ളത്. ധോണി ന്യൂസിലാന്‍ഡിനെതിരെ ഒരിന്നിംഗ്‌സില്‍ ആറ് ക്യാച്ചുകള്‍ നേടിയിട്ടുണ്ട്. ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എന്ന ഇന്ത്യന്‍ റെക്കോര്‍ഡിന്റെ കാര്യത്തില്‍ ധോണിക്കൊപ്പം പന്തും ഇരിപ്പുറപ്പിച്ചു.
അതേസമയം ഓസ്ട്രേലിയക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഓസീസിനെ 235ന് പുറത്താക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിട്ടുണ്ട്. ഇതുവരെ 166 റണ്‍സിന്റെ ലീഡുണ്ട് സന്ദര്‍ശകര്‍ക്ക്. 40 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഒരു റണ്ണോടെ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. മൂന്നാം ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായത് മാത്രമാണ് അഡ്ലെയ്ഡിലെ ഏക നിരാശ. നേരത്തെ 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular