22 ദിവസത്തിനു ശേഷം കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി: വന്‍ സ്വീകരണം ഒരുക്കി ബിജെപി

തിരുവനന്തപുരം: ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ 22 ദിവസത്തിനു ശേഷം ജയില്‍ മോചതനായിജയില്‍ മോചിതനായി. ജയില്‍ നിന്ന് പുറത്തിറങ്ങിയ സുരേന്ദ്രന് വന്‍വരവേല്‍പ്പാണ് ബി ജെ പി ഒരുക്കിയിരിക്കുന്നത്. 22 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കെ സുരേന്ദ്രന്‍ പുറത്തിറങ്ങുന്നത്. നിയമലംഘനം നടത്തിയിട്ടില്ലെന്നും ശബരിമല പ്രതിഷേധങ്ങളില്‍ പങ്കെടുക്കുമെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന് മുന്നില്‍ വന്‍ സ്വീകരണമാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും നല്‍കിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളള അടക്കമുളള നേതാക്കള്‍ സുരേന്ദ്രനെ സ്വീകരിക്കാനെത്തി. ജയിലില്‍ നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശേഷം എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടക്കുന്ന സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലേക്കുമാണ് സുരേന്ദ്രന്‍ പോകുക.
ശബരിമലയില്‍ 52 കാരിയായ തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കര്‍ശന ഉപാധികളോടെ ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയില്‍ പൂര്‍ത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല.
സുരേന്ദ്രന്റെ അറസ്റ്റ് ബി ജെ പിയില്‍ വലിയ ചേരിതിരിവിനും കാരണമായിയിരുന്നു. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം. ഇക്കാരണത്താല്‍ തന്നെ ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.
അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ എന്‍ രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ രാധാകൃഷ്ണന് പകരം മറ്റൊരാള്‍ സമരം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ശബരിമല സമരത്തെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിനെ നേരത്തെ വിമര്‍ശിച്ച വി.മുരളീധരന്‍ എംപിയും ഇന്നലെ സമരപന്തലില്‍ എത്തി. ശബരിമല വിഷയം ചൂണ്ടിക്കാട്ടി ഞായറാഴ്ച ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ച മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular