അഡ്‌ലെയ്ഡ് ടെസ്റ്റ്: എറിഞ്ഞുവിഴ്ത്തി ഇന്ത്യ..,15 റണ്‍സിന്റെ ലീഡ്

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരെ അഡ്ലെയ്ഡില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് നേരിയ ലീഡ്. ഒന്നാം ഇന്നിങ്സില്‍ ആതിഥേയരെ 235ന് പുറത്താക്കിയ ഇന്ത്യയ്ക്ക് 15 റണ്‍സിന്റെ നേരിയ ലീഡാണ് നേടാനായത്. ഓസീസ് വാലറ്റത്തെ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും എറിഞ്ഞൊതുക്കുകയായിരുന്നു. 72 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നഥാന്‍ ലിയോണ്‍ പുറത്താവാതെ 24 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ മൂന്നും ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ഓസീസ് എല്ലാവരും പുറത്തായതോടെ ലഞ്ചിന് പിരിയുകയും ചെയ്തു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 250 റണ്‍സാണ് നേടിയത്.
ഏഴിന് 191 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം ആരംഭിച്ചത്. 15 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു സ്റ്റാര്‍ക്ക്. പിന്നാലെ മഴയെത്തി. തുടര്‍ന്ന് അരമണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിച്ചത്. സ്റ്റാര്‍ക്കിന് പകരമെത്തിയ ലിയോണ്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 24 റണ്‍സാണ് സ്റ്റാര്‍ക്ക് നേടിയത്. എന്നാല്‍, നിലയുറപ്പിച്ച് നില്‍്ക്കുകയായിരുന്ന ഹെഡിനെ ഷമി വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ജോഷ് ഹേസല്‍വുഡിനേയും ഇതേ രീതിയില്‍ ഷമി മടക്കിയതോടെ ഓസീസിന്റെ ആദ്യ ഇന്നിങ്സിന് അവസാനമായി. വിക്കറ്റ് പിന്നില്‍ ആറ് ക്യാച്ചുകളാണ് പന്ത് ഒരിന്നിങ്സില്‍ സ്വന്തമാക്കിയത്.
ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26), ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (2) എന്നിവരേയാണ് ഓസീസിന് ആദ്യ രണ്ട് സെഷനില്‍ നഷ്ടമായായത്. ചായയ്ക്ക് ശേഷം പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സ് (34), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (5), പാറ്റ് കമ്മിന്‍സ് (10) എന്നിവരേയും ഇന്ത്യന്‍ ബൗളര്‍മാര്‍ പവലിയനിലെത്തിച്ചു. ഓസീസ് ഇന്നിങ്‌സ് തുടങ്ങിയ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ആതിഥേയര്‍ക്ക് ഫിഞ്ചിനെ നഷ്ടമായി. ഇശാന്ത് ശര്‍മയുടെ ഒരു മനോഹരമായ പന്ത് ബാറ്റിലും കാലിനുമിടയിലൂടെ സ്റ്റംപില്‍ പതിച്ചു. പിന്നീടെത്തിയ ഖവാജയും ഹാരിസും സ്‌കോര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഇരുവരും 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അശ്വിന്‍ പന്തെറിയാന്‍ എത്തിയതോടെ രണ്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. അശ്വിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സില്ലി മിഡ് ഓഫില്‍ മുരളി വിജയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. അടുത്തത് മാര്‍ഷിന്റെ ഊഴമായിരുന്നു. അശ്വിന്‍ ടോസ് ചെയ്തിട്ട പന്ത് മാര്‍ഷ് കവര്‍ ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ ബാറ്റില്‍ തട്ടി പന്ത് സ്റ്റംപിലേക്ക്. കുറച്ച് നേരം പിടിച്ചു നിന്നെങ്കിലും ഖവാജയ്ക്ക് അധികദൂരം പോവാന്‍ സാധിച്ചില്ല. അശ്വിന്റെ ഫ്ളൈറ്റ് ഡെലിവറി പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ഗ്ലൗസില്‍ ഉരഞ്ഞ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ ഒതുങ്ങി. ഹാന്‍ഡ്‌കോംപിനെ ബുംറ, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചപ്പോള്‍ പെയ്‌നെ ഇശാന്തും ഇതേ രീതിയില്‍ പുറത്താക്കി. കമ്മിന്‍സ് ബുംറയുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
നേരത്തെ, രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചിരുന്നു. ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയുടെ മുഖം രക്ഷിച്ചത്. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular