ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മെമ്മറികാര്‍ഡ് ദിലീപിന് നല്‍കണമോ എന്നത് സുപ്രീംകോടതി പരിശോധിക്കും. ഐടി തെളിവ് നിയമ പ്രകാരം അവകാശമുണ്ടോ എന്നും, മെമ്മറി കാര്‍ഡ് ഏത് തരത്തിലുള്ള തെളിവാണെന്നുമാണ് കോടതി പരിശോധിക്കുന്നത്. കേസ് വാദത്തിനായി ഈ മാസം 11ലേക്ക് മാറ്റി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
നോട്ടീസ് അയക്കാതെയാണ് കേസ് മാറ്റിയത്. മെമ്മറി കാര്‍ഡ് രേഖയല്ലെന്നും നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് വാദിച്ചു. കാര്‍ഡ് കിട്ടിയാല്‍ പൊലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കുമെന്നും ദിലീപിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി വാദിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കാന്‍ ദിലീപിന് അവകാശമുണ്ടെന്ന് മുകുള്‍ റോഹ്തഗി വാദിച്ചു. ദൃശ്യങ്ങളുടെ പകര്‍പ്പ് എങ്ങനെ നല്‍കാനാകുമെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. ഇ മെയില്‍ ആണെങ്കില്‍ പ്രിന്റ് എടുക്കാം. ദൃശ്യങ്ങള്‍ എങ്ങനെ പ്രിന്റ് എടുക്കുമെന്ന് കോടതി ചോദിച്ചു. സിആര്‍പിസി 207 പ്രകാരം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് റോഹ്തഗി മറുപടി നല്‍കി.
മെമ്മറികാര്‍ഡ് രേഖയല്ല, അത് പുറത്തുവിട്ടാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാര്‍ഡ് രേഖയാണെന്ന് കരുതിയാലും അതിന്റെ സെന്‍സിറ്റീവ് സ്വഭാവം പരിഗണിക്കുമ്പോള്‍ നല്‍കാന്‍ ആകില്ലെന്ന ഹൈക്കോടതി തീര്‍പ്പ് ശരിയല്ലേയെന്നും കോടതി ചോദിച്ചു.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ്. ഏഴോളം ദൃശ്യങ്ങള്‍ ഒരുമിപ്പിച്ചതാണ് കാര്‍ഡിലുള്ളത്. മെമ്മറി കാര്‍ഡ് നല്‍കാതിരിക്കാന്‍ പറഞ്ഞ വാദങ്ങള്‍ അപ്രസക്തമാണ് തുടങ്ങിയ വാദങ്ങളാണ് റോഹ്തഗി ഉന്നയിച്ചത്. മെമ്മറി കാര്‍ഡ് പോലീസ് റിപ്പോര്‍ട്ടിന്റെ ഭാഗമാണോയെന്ന് കോടതി ചോദിച്ചു. അതേയെന്നായിരുന്നു മുകുള്‍ റോഹ്തഗിയുടെ മറുപടി.
മെമ്മറി കാര്‍ഡ് രേഖയല്ലെന്ന കാര്യം അപ്പോള്‍ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ആവര്‍ത്തിച്ചു. ഭാഗമാണെന്നാണ് റോഹ്തഗി മറുപടി നല്‍കിയത്. പൊലീസ് രേഖയില്‍ ഈ വസ്തു മെറ്റീരിയല്‍ ആയാണോ രേഖയായാണോ നിര്‍വചിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. പൊലീസ് റിപ്പോര്‍ട്ടിന്റെ ഭാഗമായ രേഖയാണ് മെമ്മറി കാര്‍ഡെങ്കില്‍ മറ്റുബുദ്ധിമുട്ടുകള്‍ ഇല്ലെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ പറഞ്ഞു.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ പ്രോസിക്യൂഷന്‍ കേസ് വ്യാജമെന്ന് തെളിയിക്കാമെന്ന് റോഹ്തഗി പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ടില്‍ രേഖയായി മെമ്മറി കാര്‍ഡ് ചേര്‍ത്തിട്ടില്ലെങ്കില്‍ അത് രേഖയെന്ന് പരിഗണിച്ച് സിആര്‍പിസി പ്രകാരം നല്‍കാനാകില്ലെന്ന് കോടതി. മെമ്മറി കാര്‍ഡ് ലഭിക്കാന്‍ നിയമപ്രകാരം അര്‍ഹതയുണ്ടെന്ന് തെളിയിക്കാമെന്ന് റോഹ്തഗി കോടതിയെ അറിയിച്ചു.
അതേസമയം ദിലീപിന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. മെമ്മറി കാര്‍ഡ് മെറ്റീരിയല്‍ ആയാണ് പരിഗണിച്ചതെന്നും അതിനാല്‍ അത് നല്‍കാന്‍ ആകില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കണ്ടു പരിശോധിക്കാം. കോപ്പി നല്‍കാന്‍ കഴിയില്ല. ഗുരുതരമായ കേസ് ആണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കൗണ്സല്‍ ജി പ്രകാശ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരേന് പി റാവല്‍ എന്നിവരാണ് ഹാജരായത്.
ഇതോടെയാണ് മെമ്മറി കാര്‍ഡ് കേസില്‍ എന്തുതെളിവായാണ് പരിഗണിച്ചതെന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്. തീരുമാനം. ഐടി. നിയമം അടക്കം പ്രതിക്ക് മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് നല്‍കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ ഡിസംബര്‍ 11 വാദം കേള്‍ക്കും.

Similar Articles

Comments

Advertismentspot_img

Most Popular