അരിചാക്ക് ഒറ്റയ്ക്ക് ചുമലിലേറ്റുന്ന യതീഷ് ചന്ദ്ര…വിഡിയോ വൈറല്‍

കൊച്ചി: ശബരിമലയില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായുള്ള വാഗ്വാദമാണ് എസ്പി യതീഷ് ചന്ദ്രയെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയത്. വിവാദങ്ങള്‍ എന്നും കൂടെയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയുടെ പഴയകാല ചരിത്രം ഓര്‍മിച്ചു കൊണ്ടുള്ള വിഡിയോകള്‍ പിന്നെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുത്തിപ്പൊക്കി. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്ന വിഡിയോയില്‍ യതീഷ് ചന്ദ്രയുടെ മറ്റൊരു മുഖമാണ് കാണുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസ സാമഗ്രികള്‍ നിറച്ച ചാക്കുകെട്ട് ഒറ്റക്ക് ചുമലിലേന്തുന്ന യതീഷ് ചന്ദ്ര. നിരവധി പേരാണ് ഈ ടിക്ക്‌ടോക്ക് വിഡിയോ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്.
എല്‍ഡിഎഫ് 2015 മാര്‍ച്ച് 14ന് അങ്കമാലിയില്‍ നടത്തിയ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ് നടത്തിയതിന്റെ പേരിലാണ് എറണാകുളം റൂറല്‍ എസ്പിയായിരുന്ന യതീഷ് ചന്ദ്ര ശ്രദ്ധേയനാകുന്നത്. സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താലിനെത്തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പാത ഉപരോധിക്കരുതെന്ന അഭ്യര്‍ഥന പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞതോടെയാണ് ലാത്തിച്ചാര്‍ജ് നടത്താന്‍ യതീഷ് ചന്ദ്ര ഉത്തരവിട്ടത്.വയോധികര്‍ക്കടക്കം ഈ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ.ഷിബു, മുക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനന്‍ എന്നിവര്‍ ആശുപത്രിയിലായി. വലിയ പ്രതിഷേധമാണ് എല്‍ഡിഎഫില്‍നിന്ന് ഉണ്ടായത്. യതീഷിനെതിരെ പ്രസ്താവനകളുമായി വിഎസും പിണറായിയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. പൊലീസ് കംപ്ലൈന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ കെ.നാരായണക്കുറുപ്പ് അടക്കമുള്ളവരും പൊലീസ് നടപടിയെ വിമര്‍ശിച്ചു. അന്നു ബിജെപി പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ യതീഷ് ചന്ദ്രയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. യതീഷ് ചന്ദ്രയെ അനുകൂലിച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ പേജുകളും പ്രത്യക്ഷപ്പെട്ടു.
ഐഒസി പ്ലാന്റിനെതിരെ പുതുവൈപ്പിനില്‍ നടന്ന സമരത്തെ അടിച്ചൊതുക്കിയതിന്റെ പേരിലാണ് യതീഷ് പിന്നീട് മാധ്യമങ്ങളില്‍ നിറഞ്ഞത്. ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ യതീഷിനെതിരെ കേസെടുത്തു.
കാക്കനാട് കലക്ടറേറ്റിലായിരുന്നു സിറ്റിങ്. ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്തിയവര്‍, പ്രധാനമന്ത്രി കൊച്ചി സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി പൊലീസ് നടത്തിയ ട്രയല്‍ റണ്‍ തടസപ്പെടുത്തിയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും പിന്‍മാറാത്തതിനാലാണ് ലാത്തിവീശിയതെന്നും ഡിസിപിയായിരുന്ന യതീഷ് ചന്ദ്ര കമ്മിഷനെ അറിയിച്ചു. എന്നാല്‍ അലന്‍ എന്ന ഏഴുവയസുകാരന്റെ മൊഴി എസ്പിയെ അമ്പരപ്പിച്ചു.
തന്നെയും സമരക്കാരെയും തല്ലിയത് എസ്പിയാണെന്ന മൊഴിയില്‍ അലന്‍ ഉറച്ചുനിന്നതോടെ ഡിസിപി പ്രതിരോധത്തിലായി. എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പ്രതികാര നടപടികളുണ്ടാകുമെന്നു വ്യാഖ്യാനമുണ്ടായെങ്കിലും ക്രമസമാധാനത്തിന്റെ ചുമതല നല്‍കി തൃശൂരില്‍നിയമിക്കുകയാണ് ചെയ്തത്. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികള്‍ ജനമൈത്രി പൊലീസിന്റെ ഭാഗമായി നടപ്പിലാക്കിയും യതീഷ് ചന്ദ്ര ശ്രദ്ധനേടി.

Similar Articles

Comments

Advertismentspot_img

Most Popular