മോദിക്ക് ധാര്‍ഷ്ട്യം ;ധനികര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ സാധാരണക്കാരനും ലഭിച്ചേ മതിയാകൂയെന്ന് രാഹുല്‍ ഗാന്ധി

റായ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധാര്‍ഷ്ട്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചത് സാധാരണക്കാരന്റെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന കാര്യം മോദി മനസ്സിലാക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
ഛത്തീസ്ഗഢിലെ ഭിലായിയില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഒരു വ്യക്തിക്കോ ഒരു പാര്‍ട്ടിക്കോ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014ല്‍ താന്‍ പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് ആന (ഇന്ത്യ) ഉറങ്ങുകയായിരുന്നുവെന്ന് ചെങ്കോട്ടയില്‍നിന്ന് മോദി പ്രസംഗിക്കുമ്പോള്‍, രാജ്യത്തെ ജനങ്ങളെയാണ് അപമാനിക്കുന്നത് രാഹുല്‍ പറഞ്ഞു.
രണ്ട് ഇന്ത്യകളാണ് നിലനില്‍ക്കുന്നത്. ഒരു ഇന്ത്യ ധനികരുടേതാണ്; അനില്‍ അംബാനിയുടെയും മെഹുല്‍ ചോക്‌സിയുടെയും നീരവ് മോദിയുടെയും വിജയ് മല്യയുടെയും ഇന്ത്യ. മറ്റൊരു ഇന്ത്യ നിങ്ങളെയും എന്നെയും പോലുള്ള സാധാരണക്കാരുടേതും. കര്‍ഷകരുടെയും തൊഴിലാളികളുടെയും ഇന്ത്യ. ഈ വേര്‍തിരിവ് വേണ്ട. നമുക്ക് ഒരു ത്രിവര്‍ണ പതാകയാണുള്ളത്. രാജ്യവും ഒന്നായേ മതിയാകൂ രാഹുല്‍ പറഞ്ഞു
ധനികര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ സാധാരണക്കാരനും ലഭിച്ചേ മതിയാകൂ. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ധനികരുടെയും വായ്പ എഴുതിത്തള്ളരുതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത തവണ സന്ദര്‍ശനത്തിനെത്തുമ്പോള്‍ എനിക്കു വേണ്ടി മോദിയോടു നിങ്ങള്‍ ഒരു ചോദ്യം ചോദിക്കണം. 15ലക്ഷം അക്കൗണ്ടില്‍ ഇട്ടുതരുമെന്നും രണ്ടുകോടിയാളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും കര്‍ഷകര്‍ക്ക് ന്യായവില നല്‍കുമെന്നും രാജ്യത്തിന്റെ കാവല്‍ക്കാരനായിരിക്കുമെന്നും 2014ല്‍ പറഞ്ഞതിനെ കുറിച്ച് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ സംസാരിക്കാത്തതെന്ന് രാഹുല്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular