ശബരിമല വിധി സുപ്രീംകോടതി പുനപരിശോധിക്കും:, ജനുവരി 22ന് തുറന്നകോടതിയില്‍ വാദം

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം തുറന്നകോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി മാറ്റിവച്ചു. ജനുവരി 22ന് ഹര്‍ജി വിണ്ടും പരിഗണിക്കും. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യാതെയാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാന്‍ നീട്ടിവച്ചിരിക്കുന്നത്. റിട്ടുഹര്‍ജികള്‍ കൂടി ഇതിനൊപ്പം പരിഗണിക്കും. അതേസമയം യുവതീ പ്രവേശന വിധി വിധി തല്‍ക്കാലം നടപ്പാക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.
വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള 49 ഹര്‍ജികള്‍പരിഗണിച്ചു. മൂന്നു മണിക്കാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ചേംബറിലെ നടപടികള്‍ പൂര്‍ത്തിയാക്കി 20 മിനിട്ടിന് ശേഷം അദ്ദേഹം മടങ്ങി.
വിധിക്കെതിരേ സമര്‍പ്പിച്ച നാല് റിട്ട് ഹര്‍ജികള്‍, പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം പരിഗണിക്കാമെന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു.
പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണോ എന്ന് ചേംബറില്‍ ഹര്‍ജികള്‍ പരിഗണിച്ച ശേഷമേ തീരുമാനിക്കുകയുള്ളൂ. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ദീപക് മിശ്രയുടെ പിന്‍ഗാമിയായ രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്. വിധി പറഞ്ഞ ബെഞ്ചിലുള്ള മൂന്ന് ജഡ്ജിമാര്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിലുമുണ്ട്. പഴയതില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും സാഹചര്യമുണ്ടെങ്കില്‍ മാത്രമേ പരാതി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സാധ്യതയുള്ളൂ.
രാവിലെ റിട്ട് ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ശബരിമല അവകാശ സംരക്ഷണ ഫോറത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. വൈകിട്ട് ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ഇത്തരമൊരു ആവശ്യമുന്നയിച്ചത് ശരിയായില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. പുനഃപരിശോധനാ ഹര്‍ജികളില്‍ കോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചാല്‍ റിട്ട് ഹര്‍ജികള്‍ കൂടി ഇതിനോടൊപ്പം പരിഗണിച്ചേക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളുകയാണെങ്കില്‍ റിട്ട് ഹര്‍ജികള്‍ വേറിട്ട് തന്നെ പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എം.എം ഖന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഹര്‍ജികള്‍ പരിശോധിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular