വനിതാ ലോകകപ്പ് ട്വന്റി 20യില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

ജോര്‍ജ്ടൗണ്‍: വനിതാ ലോകകപ്പ് ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ രണ്ടാം ജയം കാപിടിയിലൊതുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 56 റണ്‍സ് നേടി മിതാലി രാജിന്റെ പ്രകടനാണ് ഇന്ത്യക്ക് വിജയം എളുപ്പമാക്കിയത്.
പാക്കിസ്ഥാനെതിരേ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ സ്മൃതി മന്ഥാന (28 പന്തില്‍ 26)യും മിഥാലി രാജും 73 റണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മന്ഥാനയെ പുറത്താക്കി ബിസ്മാ മറൂഫ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ എത്തിയ ജമീമ റോഡ്രിഗസിന് (21 പന്തില്‍ 16) അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. നിദ ദാറിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. വിജയത്തിന് തൊട്ടുമുമ്പ് മിതാലി പുറത്തായെങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (14), വേദ കൃഷ്ണമൂര്‍ത്തി (8)യും വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടാന്‍ സാധിച്ചത്. പാക്കിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി. 30 റണ്‍സ് പൂര്‍ത്തിയാവും മുമ്പ് അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
ആദ്യ ഓവറില്‍ തന്നെ തന്നെ ഓപ്പണര്‍ ആയേഷ സഫറിനെ അരുന്ദതി റെഡ്ഡി, വേദ കൃഷ്ണമൂര്‍ത്തിയുടെ കൈകളിലെത്തിച്ചു. പിന്നാലെ എത്തിയ ഉമൈമ സുഹൈല്‍ റണ്ണൗട്ടിന്റെ രൂപത്തില്‍ പുറത്തായി. മൂന്ന് റണ്‍സ് മാത്രമായിരുന്നു ഉമൈമയുടെ സമ്പാദ്യം. 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജവേരിയ ഖാനും റണ്ണൗട്ടിലൂടെ പുറത്തായി.
പിന്നീടെത്തിയ ബിസ്മാ മറൂഫ് (49 പന്തില്‍ 54), നിദ ദര്‍ (35 പന്തില്‍ 52) കൂട്ടുക്കെട്ടാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഇരുവരേയും ദയാലന്‍ ഹേമലത പുറത്താക്കിയതോടെ പാക്കിസ്ഥാന്റെ സ്‌കോര്‍ 150ന് അപ്പുറം കടന്നില്ല. ഹേമലത, പൂനം യാദവ് എന്നിവര്‍ രണ്ടും അരുന്ദതി ഒരു വിക്കറ്റും നേടി.

Similar Articles

Comments

Advertismentspot_img

Most Popular