ശബരിമലയില്‍ യുവതി ദര്‍ശനം നടത്തിയെന്ന്‌ സംശയം: ഭക്തരുടെ പ്രതിഷേധം

സന്നിധാനം: ശബരിമല ദര്‍ശനത്തിനു യുവതിയെത്തിയെന്ന സംശയത്തില്‍ സന്നിധാനത്തു വന്‍ പ്രതിഷേധം. വലിയ നടപ്പന്തലിലെത്തിയ സ്ത്രീക്കുനേരെ ഭക്തര്‍ പാഞ്ഞടുത്തു. തിരൂര്‍ സ്വദേശി ലളിതയാണ് എത്തിയതെന്നും ഇവര്‍ക്ക് 50 വയസ്സ് കഴിഞ്ഞതാണെന്നും പൊലീസ് അറിയിച്ചു. പിന്നീടു ഭക്തരുടെ കൂടി സഹകരണത്തോടെ ഇവര്‍ ദര്‍ശനം നടത്തി. സന്നിധാനം പൊലീസ് സ്റ്റേഷനുമുന്നില്‍ നേരിയ സംഘര്‍ഷമുണ്ടായി. മകന്റെ കുട്ടിക്ക് ചോറൂണു നടത്താനാണു സന്നിധാനത്ത് എത്തിയതെന്ന് ലളിത മാധ്യമങ്ങളോടു പറഞ്ഞു. 52 വയസ്സാണ് പ്രായം. പമ്പയില്‍നിന്നും നടപ്പന്തലില്‍നിന്നും പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതിഷേധം നടന്നതെന്ന് ലളിത പറഞ്ഞു. ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജയ്ക്കായി രാവിലെ അഞ്ചിന് ശബരിമല നട തുറന്നു. ശബരിമല കയറാനെത്തിയ ചേര്‍ത്തല സ്വദേശിനിയെ പമ്പയില്‍നിന്ന് മടക്കി അയച്ചു. ചേര്‍ത്തല സ്വദേശിയായ അഞ്ജു ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണു മല കയറാനെത്തിയത്. ഭര്‍ത്താവ് പറഞ്ഞിട്ടാണു വന്നതെന്നും മടങ്ങാന്‍ തയാറെന്നും അഞ്ജു പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് സുരക്ഷയിലാണ് കുടുംബം ചേര്‍ത്തലയിലേക്കു മടങ്ങിയത്. യുവതി എത്തിയതറിഞ്ഞു പമ്പ ഗണപതി കോവിലിനു സമീപത്തെ നടപ്പന്തലില്‍ ഭക്തര്‍ നാമജപം നടത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular