ശബരിമല കോടതി വിധി: ആശങ്ക മാറാതെ കടകള്‍ തുറക്കില്ല; ദേവസ്വം ബോര്‍ഡിന്റെ ലേലത്തില്‍നിന്ന് കരാറുകാര്‍ പിന്മാറി

എരുമേലി: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആശങ്കയുള്ളതിനാല്‍ എരുമേലിയില്‍ കടകള്‍ക്കായുള്ള ദേവസ്വം ബോര്‍ഡ് നടത്തിയ ലേലത്തില്‍ പങ്കെടുക്കില്ലെന്ന് കരാറുകാര്‍. അതില്‍ പ്രതിഷേധിച്ച് കരാറുകാര്‍ ലേലം ബഹിഷ്‌കരിച്ചു. മണ്ഡലക്കാലത്തേക്ക് എരുമേലിയില്‍ 48 കടകള്‍ക്കായാണ് എരുമേലിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലേലം നടത്താന്‍ ഒരുങ്ങിയത്.

കോടതി വിധിയില്‍ ആശങ്കയുള്ളതിനാല്‍ ഇത്തവണ ഭക്തരുടെ എണ്ണത്തില്‍ കുറയുമോ എന്നാണ് എല്ലാവരുടേയും ആശങ്ക. പമ്പയ്ക്കും നിലയ്ക്കലിനുള്ള ശേഷം ഏറ്റവും പ്രധാന ബേസ് ക്യാമ്പായ എരുമേലിയില്‍ പ്രക്ഷോഭങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ഇതോടെ നാലാം തവണയാണ് ലേലം പരാജയപ്പെടുന്നത്. ഓരോ സ്ഥലത്തിനും ശരാശരി 10 ലക്ഷം രൂപവരെ ബോര്‍ഡിന് കിട്ടുന്ന ലേലമാണ് കരാറുകാര്‍ ബഹിഷ്‌ക്കരിച്ചത്. കോടികളുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടാകുന്നത്.

തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍, ഇത് അക്രമാസക്തമായാല്‍ വന്‍നാശനഷ്ടത്തിന് സാധ്യതയുണ്ടാകും. ലേലം തുടങ്ങിയപ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ പണം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കരാറുകാരുടെ നിലപാട്. കരാറുകാരുടെ സൗകര്യാര്‍ത്ഥം വീണ്ടും ലേലം സംഘടിപ്പിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റ വിശദീകരണം. മണ്ഡലകാലത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് കടമുറകളുടെ ലേലം അനിശ്ചതമായി നീളുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular