ഇരുമുടിക്കെട്ട് ഇല്ലാതെയും ശബരിമലയില്‍ പോകാമെന്ന് ഹൈക്കോടതി; സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന സ്ഥലമാണ്, ശബരിമല എല്ലാ മതസ്ഥരുടേതുമാണെന്നും കോടതി

കൊച്ചി: ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് ഹൈക്കോടതി. ശബരിമല എല്ലാ മതസ്ഥരുടേതുമാണ്. പാരമ്പര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഏതു ഭക്തന്‍ വന്നാലും സംരക്ഷണം നല്‍കണം. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ പോകാം. പതിനെട്ടാം പടി കയറുമ്പോഴാണ് ഇരുമുടിക്കെട്ട് നിര്‍ബന്ധമെന്നും കോടതി നിരീക്ഷിച്ചു.

അല്ലാത്തവര്‍ക്ക് നേരെ എതിര്‍വശത്തുള്ള നടയിലൂടെ സന്നിധാനത്തേക്ക് കടക്കാവുന്നതാണ്. ശബരിമല ദര്‍ശനം സംബന്ധിച്ച് ഈ കീഴ് വഴക്കം നിലനിന്നു പോരുന്നതാണ്. നാനാജാതിമതസ്ഥര്‍ക്കും കടന്നുവരാവുന്ന ഇടമാണ് ശബരിമലയെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ഹര്‍ജി തള്ളുകയും ചെയ്തു. സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹൈക്കോടതി വിധിയോടെ ശബരിമല വിഷയത്തിലുള്ള വിവാദങ്ങള്‍ മറ്റൊരു തലത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്.

അതിനിടെ ശബരിമലയില്‍ വിശ്വാസികളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് വിശ്വാസികള്‍ക്കു പ്രവേശനം നല്‍കാനാണ്. അതിനനുസരിച്ച് സംസ്ഥാനം നടപടി സ്വീകരിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കണമെന്ന് വനിത അഭിഭാഷകരുടെ ഹര്‍ജി അപക്വമാണെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ച് കോടതി ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തു.

ക്രിമിനലുകളാണ് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. യഥാര്‍ഥ വിശ്വാസികള്‍ക്കു സംരക്ഷണം നല്‍കും. ക്രമസമാധാനം ഉറപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular