അക്രമികളുടെ ലിസ്റ്റില്‍ പൊലീസുകാരനും; വാസ്തവം ഇതാണ്…!! സംഭവത്തെ കുറിച്ച് വിവരിച്ച് പൊലീസ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ക്കിടയില്‍ പോലീസുകാരന്റെ ചിത്രം കടന്നുകൂടിയതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് പോലീസ്. പോലീസ് വാഹനങ്ങള്‍ തകര്‍ക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് െ്രെഡവറുടെ ചിത്രം അബദ്ധത്തില്‍ കടന്നുകൂടിയതാണെന്ന് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പില്‍ പോലീസ് വ്യക്തമാക്കുന്നു.

ലുക്ക് ഔട്ട് നോട്ടീസില്‍ പോലീസുകാരന്റെ ചിത്രം ഉള്‍പ്പെട്ടുവെന്ന ആരോപണം ശരിയല്ല. ലുക്ക് ഔട്ട് നോട്ടീസല്ല, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അയച്ചുകൊടുത്ത പട്ടിക മാത്രമാണ് അത്. കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് തികച്ചും അപലപനീയമാണെന്നും പോലീസ് പറയുന്നു.

പോലീസ് വേഷം ധരിച്ച യുവജനസംഘടനയുടെ പ്രവര്‍ത്തകന്‍ ആണെന്ന വിധം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇയാളുടെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജപ്രചരണം
ഞങ്ങള്‍ക്ക് പറയാനുള്ളത് :

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇതില്‍ ഒന്ന് പോലീസ് വേഷം ധരിച്ച യുവജനസംഘടനയുടെ പ്രവര്‍ത്തകന്‍ ആണെന്ന വിധം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രത്തെ പ്രചരിപ്പിക്കുന്നതാണ്.

വാസ്തവം ഇതാണ് : ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കെ എ പി അഞ്ചാം ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ ആഷിക്കിന്റെ ചിത്രമാണ് ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുന്നത് . ഈ ഉദ്യോഗസ്ഥന്റെ ഹെയര്‍ സ്‌റ്റൈലിനെ കുറിച്ചുള്ള ആക്ഷേപവും അടിസ്ഥാനരഹിതമാണ്.

രണ്ടാമത്തെ സംഭവത്തില്‍: ലുക്ക് ഔട്ട് നോട്ടീസില്‍ പോലീസുകാരന്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ഒരു ലുക്ക് ഔട്ട് നോട്ടീസ് അല്ല. ശബരിമലയിലെ അക്രമ സംഭവങ്ങളിലെ പ്രതികളെ കണ്ടെത്തുന്നതിനായി അക്രമം നടന്ന സ്ഥലങ്ങളില്‍ നിന്നും പോലീസ് ശേഖരിച്ച ചിത്രങ്ങളിലുള്ളവരെ പരിശോധിച്ചു യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിലേയ്ക്ക് വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അയച്ചുകൊടുത്ത പട്ടിക മാത്രമാണ് . ഇതില്‍ മഫ്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും അവിചാരിതമായി കടന്നു കൂടി. പരിശോധിച്ചതില്‍ ശബരിമല ഡ്യൂട്ടിക്കായി പോലീസ് വാഹനവുമായി എത്തിയ പത്തനംതിട്ട ഏ ആര്‍ ക്യാമ്പിലെ െ്രെഡവര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇബ്രാഹിം ആണെന്ന് വ്യക്തമായിട്ടുള്ളതാണ് . വാഹനം ഡ്യൂട്ടി സ്ഥലത്തു എത്തിച്ചു ഡ്യൂട്ടി കഴിഞ്ഞു മടങ്ങാന്‍ തുടങ്ങവേ അക്രമികള്‍ പോലീസ് വാഹനങ്ങള്‍ തകര്‍ക്കുന്നതായറിഞ്ഞു ഇദ്ദേഹം സംഭവസ്ഥലത്തു എത്തിച്ചേരുകയായിരുന്നു എന്നും വ്യക്തമായതിനാല്‍ സംശയമുള്ളവരുടെ പട്ടികയില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുള്ളതുമാണ്.

കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് തികച്ചും അപലപനീയമാണ്. സമൂഹ മാധ്യമങ്ങളിലെ വാസ്തവവിരുദ്ധമായ പ്രചരണങ്ങളില്‍ പൊതുസമൂഹത്തിലുണ്ടായ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉള്‍ക്കൊണ്ടാണ് ഈ വിശദീകരണം.

Similar Articles

Comments

Advertismentspot_img

Most Popular