ഡെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

പതിനാല് വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ വെസ്റ്റ്ഇന്‍ഡീസ് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഡെയ്ന്‍ ബ്രാവോ അവസാനിപ്പിച്ചു. മുപ്പത്തിയഞ്ചുകാരനായ ബ്രാവോ 2016 സെപ്തംബറിലാണ് അവസാനമായി വിന്‍ഡീസ് കുപ്പായമണിഞ്ഞത്. അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ടിട്വിന്റി ലീഗ് മത്സരങ്ങള്‍ തുടര്‍ന്നും കളിക്കുമെന്ന് ബ്രാവോ അറിയിച്ചിട്ടുണ്ട്. 2004-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ബ്രാവോ വിന്‍ഡീസിനായി 40 ടെസ്റ്റും 164 ഏകദിനവും 66 ടിട്വിന്റി മത്സരവും കളിച്ചിട്ടുണ്ട്.

‘പതിനാല് വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണ്. പ്രൊഫഷണല്‍ ക്രിക്കറ്റ് തുടര്‍ന്നും കൂടുതല്‍ കാലം കളിക്കുന്നതിനായും വരും തലമുറയ്ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായും തന്റെ മുന്‍ഗാമികള്‍ ചെയ്തതുപോലെ താനും വഴിമാറികൊടുക്കുകയാണ്’ വിരമിക്കല്‍ കുറിപ്പില്‍ ബ്രാവോ വ്യക്തമാക്കി.

കരീബിയന്‍ കുപ്പായത്തില്‍ 40 ടെസ്റ്റുകള്‍ കളിച്ച ബ്രാവോ മൂന്ന് സെഞ്ച്വറികള്‍ സഹിതം 2200 റണ്‍സും 86 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 164 ഏകദിനങ്ങളില്‍ നിന്ന് 2968 റണ്‍സും 199 വിക്കറ്റുമാണ് ബ്രാവോയുടെ സമ്പാദ്യം. ലോകത്തെ മികച്ച ടിട്വിന്റി താരങ്ങളിലൊരാളായ ബ്രാവോ വിന്‍ഡീസിനായി ടിട്വിന്റിയില്‍ 1142 റണ്‍സും 52 വിക്കറ്റും നേടിയിരുന്നു. 2012, 2016 ടിട്വിന്റി ലോകകപ്പ് കിരീടം വിന്‍ഡീസ് നേടിയപ്പോഴും ബ്രാവോയുടെ പ്രകടനം നിര്‍ണായകമായിരുന്നു.

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ ബ്രാവോയുടെ കരിയറില്‍ പലപ്പോഴും വില്ലനായിരുന്നു. 2004-ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ബ്രാവോയുടെ അവസാന മത്സരം 2016-ല്‍ അബുദാബിയില്‍ പാക്കിസ്ഥാനെതിരെയായിരുന്നു. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, മെല്‍ബണ്‍ റെനഗേഡ്സ്, പെഷ്വാര്‍ സല്‍മി എന്നീ ലീഗ് ടീമുകള്‍ക്കായി ബ്രാവോ കളിക്കുന്നുണ്ട്, ഈ ടിട്വിന്റി ലീഗ് മത്സരങ്ങളില്‍ തുടര്‍ന്നും ബ്രാവോ സജീവ സാന്നിധ്യമായിരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular