ആകാംക്ഷ അവസാന പന്തുവരെ; ഇന്ത്യയെ വിറപ്പിച്ച് വിന്‍ഡീസ്

വിശാഖപട്ടണം: അവസാന പന്തു വരെ ആവേശവും ആകാംക്ഷയും നിറഞ്ഞുനിന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് അവസാന പന്തിലെ ബൗണ്ടറിയില്‍ സ്‌കോര്‍ തുല്യമാക്കി. പരിചയക്കുറവ് ബാധിക്കാതെ പോരാട്ടവീര്യം പുറത്തെടുത്ത വിന്‍ഡീസിന്റെ യുവനിരയ്ക്ക് ജയത്തോളം മധുരമുള്ള നേട്ടമായി മത്സരം. ലോക റെക്കോഡും 150 റണ്ണിലധികവും കുറിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ഈ മത്സരം എക്കാലവും ഓര്‍മിക്കാവുന്നതായി.

നായകന്റെ അതിഗംഭീര പ്രകടനത്തില്‍ മികച്ച സ്‌കോര്‍ കുറിച്ച് വിജയപ്രതീക്ഷയിലായിരുന്നു ഇന്ത്യ. അതിവേഗം പതിനായിരം റണ്‍ കുറിക്കുന്ന ബാറ്റ്സ്മാന്‍ എന്ന റെക്കോഡ് നേടിയ കോഹ്ലിയായിരുന്നു ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു പിന്നില്‍. അമ്പട്ടി റായ്ഡു(73) നായകന് മികച്ച പിന്തുണ നല്‍കി. വേഗം കുറഞ്ഞ പിച്ചില്‍ ബാറ്റിങ്ങ് അത്ര എളുപ്പമായിരുന്നില്ലെങ്കിലും ഈ കൂട്ടുകെട്ട് നല്ല സ്‌കോര്‍ നേടാന്‍ സഹായിച്ചു.

പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും വിന്‍ഡീസിനെ പരീക്ഷിക്കാനായില്ല. കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തി മുന്ന് സ്പിന്നര്‍മാരുമായി ഇറങ്ങിയ ഇന്ത്യ വിന്‍ഡീസിനെ പൂട്ടുമെന്ന് കരുതി. എന്നാല്‍, വിന്‍ഡീസിന്റെ യുവതാരങ്ങളായ ഷായ് ഹോപും (123) ഷിംറോണ്‍ ഹെറ്റ്മിയറും സ്പിന്നര്‍മാരെ ഭയംകൂടാതെ നേരിട്ടു. ഇതോടെ ഇന്ത്യയുടെ പ്രതീക്ഷ തകര്‍ന്നു. അവസാന ഓവറില്‍ 14 റണ്‍ വേണമായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍. ഹൊപും ആഷ്ലി നഴ്സുമായിരുന്നു ക്രീസില്‍. ഉമേഷ് യാദവിന്റെ ഓവറില്‍ 13 റണ്‍ നേടിയ സഖ്യം മത്സരം സമനിലയാക്കി.

ഇന്ത്യന്‍ ഇന്നിങ്ങ്സില്‍ നായകന്‍ വിരാട് കോഹ്ലിയെയാണ് എല്ലാവരും ഉറ്റുനോക്കിയത്. 81 റണ്‍ നേടിയാല്‍ അതിവേഗം പതിനായിരം തികയ്ക്കുന്ന താരമെന്ന റെക്കൊഡ് സ്വന്തമാകും എന്നതായിരുന്നു കൗതുകം. റെക്കോഡ് തീര്‍ക്കുക മാത്രമല്ല, അതിനപ്പുറം കടന്നു നായകന്‍. നാലാം സ്ഥാനത്ത് പരീക്ഷിക്കപ്പെടുന്ന റായ്ഡു പ്രതിഭയോടു നീതി പുലര്‍ത്തി. അതിവേഗം ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയെ പതറാതെ പിടിച്ചുനിര്‍ത്തിയത് കോഹ്ലിയും റായ്ഡുവും തമ്മിലുള്ള നാലാം വിക്കറ്റ് കുട്ടുകെട്ടാണ്.

കഴിഞ്ഞ ഇന്നിങ്ങ്സില്‍ നിര്‍ത്തിയേടത്തുനിന്നാണ് കോഹ്ലി തുടങ്ങിയത്. നായകനെ വിശ്രമത്തിന്റെ ആവേശം വിട്ടൊഴിഞ്ഞിരുന്നില്ല . വിന്‍ഡീസ് പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരു പോലെ ശിക്ഷിച്ചു. സാങ്കേതികപൂര്‍ണതയും കരുത്തും ഒരു പോലെ സമ്മേളിച്ച ഇന്നിങ്ങ്സ്. 100 പിന്നിട്ടതോടെ കൊഹ്ലി കൂടുതല്‍ അപകടകാരിയായി. അവസാന ഓവറുകളില്‍ ഈ ബാറ്റില്‍നിന്നു പറന്ന മിന്നലുകളാണ് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. 129 പന്തുകളാണ് നേരിട്ടത്. 13 ഫോറും നാല് സിക്സും ഈ ബാറ്റില്‍ പിറന്നു.

ടോസ് നേടി ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യയ്ക്ക് കഴിഞ്ഞ കളിയിലെ ടോപ് സ്‌കോറര്‍ രോഹിത് ശര്‍മയെയാണ് ആദ്യം നഷ്ടമായത്. നാല് റണ്‍ മാത്രമായിരുന്നു രോഹിതിന്റെ സമ്പാദ്യം. ശിഖര്‍ ധവാന്‍ വിന്‍ഡീസ് ബൗര്‍മാരെ അനായാസം നേരിട്ടു. എന്നാല്‍, ആഷ്ലി നഴ്സിന്റെ പന്ത് മനസ്സിലാക്കുന്നതില്‍ പിഴച്ച ധവാന്‍ 30 റണ്ണിനു മടങ്ങി. റായ്ഡുവിന്റെ വരവോടെ ഇന്ത്യന്‍ ഇന്നിങ്ങ്സ് നങ്കൂരം ഉറപ്പിച്ചു. കോഹ്ലിക്കു മികച്ച പിന്തുണ നല്‍കിയ റായ്ഡു നാലാമനെന്ന സ്ഥാനത്തിന് അര്‍ഹനെന്ന് തെളിയിക്കുന്ന പക്വതയുള്ള പ്രകടനം കാഴ്ചവച്ചു. ആത്മവിശ്വാസത്തോടെ കളത്തില്‍നിന്ന റായ്ഡു കോഹ്ലിക്കു കൂടുതല്‍ ശെധര്യം നല്‍കി.

ഈ കൂട്ടുകെട്ട് 139 റണ്‍ കുറിച്ചു. 33-ാം ഓവറില്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ ഇന്ത്യന്‍ ഇന്നിങ്ങ്സിനു വേഗം കുറഞ്ഞു. പിന്നാലെ വന്ന മുന്‍ നായകന്‍ ധോണിക്ക് താളം കണ്ടെത്താനായില്ല. 25 പന്തില്‍ 20 റണ്‍ നേടാനെ കഴിഞ്ഞുള്ളൂ. ആദ്യ ഏകദിനത്തില്‍ ബാറ്റിങ്ങിന് അവസരം ലഭിക്കാതിരുന്ന ഋഷഭ് പന്ത്(17) കൂറ്റനടികള്‍ക്ക് തയ്യാറായെങ്കിലും സാമുവല്‍സിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ജഡേജ 13 റണ്‍ നേടി. ഷമി (0 ) നായകനൊപ്പം പുറത്താകാതെ നിന്നു.

കഴിഞ്ഞ കളിയിലെ അതേ ഫോമിലായിരുന്നു ബാറ്റിങ്ങില്‍ വിന്‍ഡീസ്. മൂര്‍ച്ച കുറഞ്ഞ ഇന്ത്യന്‍ പേസ് ആക്രമണത്തെ അവര്‍ അനായാസം നേരിട്ടു. ഹോപും കഴിഞ്ഞ കളിയിലെ ഹെറ്റ്മിയറുമായിരുന്നു വിന്‍ഡീസ് പോരാട്ടത്തിന്റെ അമരക്കാര്‍. വിന്‍ഡീസ് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനങ്ങളെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവച്ചത്. അവസാനം വരെ ക്രീസില്‍നിന്ന ഹോപാണ് ബുധനാഴ്ച കുടുതല്‍ തിളങ്ങിയത്. നങ്കൂരക്കാരന്റെ വേഷമിട്ട ഹോപ് 134 പന്തിലാണ് 128 റണ്‍ നേടിയത്. ഒരു ഘട്ടത്തില്‍ 78 റണ്ണിന് മുന്ന് വിക്കറ്റ് നഷ്ടമായ വിന്‍ഡീസിനെ എതിരാളികള്‍ക്ക് ഒപ്പമെത്തിച്ചത് ഹോപ് ഹെറ്റ്മിയര്‍ കൂട്ടുകെട്ടാണ്. നാലാം വിക്കറ്റില്‍ ഇവര്‍ 119 പന്തില്‍ 143 റണ്‍ നേടി. നിര്‍ണായഘട്ടത്തില്‍ ഹെറ്റ്മിയര്‍ പുറത്തായത് തിരിച്ചടിയായി.

Similar Articles

Comments

Advertismentspot_img

Most Popular