താരസംഘടനയ്‌ക്കെതിരെ മറ്റൊരു നടികൂടി രംഗത്ത്

ഡബ്ല്യസിസിയുടെ ആരോപണങ്ങള്‍ ശരിവച്ച് മറ്റൊരു നടി കൂടി രംഗത്ത്. കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിങ്ങില്‍ രേഖപ്പെടുത്തിയത് അച്ചടക്ക സമിതിയുടെ കീഴില്‍ സ്ത്രീകളുടെ സെല്‍ രൂപീകരിക്കുമെന്ന് മാത്രമാണ്. അപ്പോള്‍ പിന്നെ എപ്പോഴാണ് ഈ കമ്മിറ്റി ഉണ്ടായത്?
താരസംഘടനയായ അമ്മയ്ക്ക് പരാതികള്‍ കൈകാര്യം ചെയ്യാന്‍ താല്‍പര്യമില്ലെന്ന ആരോപണം ശക്തമാകുന്നു. അമ്മയില്‍ ഇതിന് മുന്‍പ് പരാതി നല്‍കിയപ്പോള്‍ കാര്യമായി നടപടി സ്വീകരിച്ചിരുന്നില്ലെന്ന ആരോപണവുമായി അഭിനേതാവായ ശ്രീദേവിക രംഗത്തെത്തി. അമ്മയ്ക്കകത്തു സ്ത്രീകള്‍ക്കായി ഇന്റേര്‍ണല്‍ കമ്മിറ്റി രൂപീകരിച്ചു എന്ന വിവരം അംഗമായ തന്നെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും താരം പറയുന്നു.
ഈ മാസം 15ന് നടന്‍ സിദ്ദിക്കും, കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് യാതൊരു വിധ പ്രശ്നവുമില്ലെന്നും അമ്മയില്‍ അങ്ങനെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും പറഞ്ഞ സാഹചര്യത്തിലാണ് താന്‍ അനുഭവം പുറത്തു പറയുന്നതെന്ന് വ്യക്തമാക്കിയാണ് താരം ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
12 വര്‍ഷം മുന്‍പ് ഒരു സെറ്റില്‍ വച്ച് തന്റെ ഹോട്ടല്‍ റൂമില്‍ രാത്രിയില്‍ ആരോ തുടര്‍ച്ചയായി മുട്ടിവിളിക്കാറുണ്ടായിരുന്നു റിസപ്ഷനില്‍ അന്വേഷിച്ചപ്പോള്‍ അത് സംവിധായകന്‍ തന്നെയയിരുന്നു എന്ന് മനസ്സിലായി. തുടര്‍ന്ന് ഒപ്പം അഭിനയിച്ച താരത്തിന്റെ സഹായത്തോടെ അമ്മയും താനും അദ്ദേഹത്തിന്റെ റൂമിനരികിലേക്ക് മാറിയതില്‍ പിന്നെയാണ് ശല്യം ഇല്ലാതായതെന്നും അതിനു ശേഷം സെറ്റില്‍ മോശമായ രീതിയിലാണ് അയാള്‍ പെരുമാറിയിരുന്നതെന്നും താരം പറയുന്നു.
അന്ന് എനിക്ക് എന്തു ചെയ്യണമെന്നോ അമ്മയില്‍ പരാതി പറയാന്‍ എന്തെങ്കിലും സംവിധാനം ഉണ്ടെന്നോ അറിയില്ല. അതു കൊണ്ട് താന്‍ അത് എല്ലാം സഹിച്ചു. പിന്നീട് പ്രതിഫലം മുഴുവനും കിട്ടാതെ വന്നപ്പോള്‍ അമ്മയുടെ സെക്രട്ടറിയെ വിളിച്ചു. എന്നാല്‍ നമ്മള്‍ എല്ലാം ഒരു കുടുംബം പോലെ കഴിയുന്നവരല്ലേ എന്നും പരാതിയാക്കി ഉയര്‍ത്തിയാല്‍ അവസരങ്ങള്‍ കുറയും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ശ്രീദേവിക പറയുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ വിളിക്കുമ്പോള്‍ ചോദിക്കും നിര്‍മാതാവിനോ, സംവിധായകനോ, നായകനോ ഒക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണോ എന്ന്, അതും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടോ എന്ന് ചോദിക്കുന്നതിന് മുന്‍പേ.തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണം അഡജസ്റ്റ് ചെയ്യാന്‍ നിന്ന് കൊടുക്കാത്തതു കൊണ്ടാണെന്നും താരം പറയുന്നു. പിന്നീട് പ്രതിഫലം മുഴുവന്‍ കിട്ടാതെ വന്നപ്പോള്‍ അമ്മയില്‍ പരാതി പറഞ്ഞിട്ടു കാര്യം ഉണ്ടെന്ന് തോന്നിയില്ല. അതുകൊണ്ട് പ്രതിഫലം മുഴുവന്‍ ലഭിക്കാതെ അഭിനയിക്കില്ല എന്ന നിലപാടെടുത്തെന്നും എന്നാല്‍ അന്ന് അമ്മയുടെ സെക്രട്ടറി തന്നെ സെറ്റില്‍ ചെല്ലാന്‍ പറഞ്ഞു വിളിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.സിദ്ദിക്കിന്റെ വാര്‍ത്താ സമ്മേളനം കണ്ട ഉടനെ ഈ അനുഭവങ്ങള്‍ വിശദീകരിച്ചും അമ്മ തനിക്കു വേണ്ടി ഒന്നും ചെയ്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും കത്തെഴുതിയിരുന്നെന്നും എന്നാല്‍ അതിന് മറുപടി ഒന്നും ഇതുവരെ ലഭിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്നലെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം കണ്ടപ്പോള്‍ ഈ വിഷയങ്ങള്‍ വളരെ നിസ്സാരവല്‍ക്കരിക്കുകയാണെന്ന് തോന്നിയെന്നും നടി വ്യക്തമാക്കി.
നാലുദിവസം തുടര്‍ച്ചയായി സംവിധായകന്‍ വാതിലില്‍ മുട്ടി, വഴങ്ങാതെ വന്നപ്പോള്‍ തന്റെ ഷോട്ടുകള്‍ ഒഴിവാക്കി; ‘അമ്മ’യെ വെട്ടിലാക്കി നടി ശ്രീദേവികയുടെ തുറന്ന് പറച്ചില്‍
വാര്‍ത്താസമ്മേളനത്തില്‍ അവര്‍ എന്തൊക്കയോ ഒളിക്കുന്നതു പോലെ തോന്നുന്നില്ലേ , ഇന്റേര്‍ണല്‍ കമ്മിറ്റി രൂപീകരിച്ചതിന് ഒരംഗം എന്ന നിലയില്‍ എനിക്ക് ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല. കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിങ്ങില്‍ രേഖപ്പെടുത്തിയത് അച്ചടക്ക സമിതിയുടെ കീഴില്‍ സ്ത്രീകളുടെ സെല്‍ രൂപീകരിക്കുമെന്ന് മാത്രമാണ്. അപ്പോള്‍ പിന്നെ എപ്പോഴാണ് ഈ കമ്മിറ്റി ഉണ്ടായത് ?
അമ്മയില്‍ നിന്ന് യാതൊരുവിധ പ്രതികരണവുമില്ലാത്ത സാഹചര്യത്തില്‍ അമ്മയ്ക്കെഴുതിയ കത്ത് പുറത്തു വിട്ടിരിക്കുകയാണ് താരം. അത് ഒരിക്കലും ആരെയും അപമാനിക്കാനല്ലെന്നും നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ മാറാനും, മറ്റുള്ളവര്‍ക്ക് ഇത് പോലെ അവരുടെ അനുഭവങ്ങള്‍ പുറത്തു പറയാന്‍ ധൈര്യമുണ്ടാവാനും വേണ്ടിയുമാണെന്നും താരം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular