യുവതി സന്നിധാനത്തേക്ക്; അമ്പതോളം പോലീസുകാരെ അകമ്പടി; പ്രതിഷേധക്കാരെ തുരത്തി

സന്നിധാനം: ശബരിമലയില്‍ യുവതികളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനായി പോലീസ് സംരക്ഷണത്തോടെ വനിതാമാധ്യമപ്രവര്‍ത്തക സന്നിധാനത്തേക്ക് നീങ്ങുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് സന്നിധാനത്തേക്ക് പോകുന്നത്. ജോലി സംബന്ധമായ ആവശ്യത്തിനാണ് എത്തിയതെന്ന് സുഹാസിനി വ്യക്തമാക്കി. പമ്പയില്‍വച്ച് പ്രതിഷേധക്കാര്‍ സുഹാസിനിയെ ശരണം വിളിച്ച് തടഞ്ഞു. തുടര്‍ന്ന് ഇവരെ സുഹാസിനി തന്റെ ഐ ഡി കാര്‍ഡ് കാണിക്കുകയായിരുന്നു.

ബുധനാഴ്ച റിപ്പോര്‍ട്ടിങ്ങിനെത്തിയ ദേശീയമാധ്യമങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സ്ത്രീകളടക്കം എട്ടോളം മാധ്യമപ്രവര്‍ത്തകരെയാണ് ബുധനാഴ്ച പ്രതിധേഷക്കാര്‍ ആക്രമിച്ചത്. ഇന്ന് സന്നിധാനം ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ 144 പ്രഖ്യാപിച്ച ശേഷം പ്രതിഷേധക്കാരെ അകറ്റിയ ശേഷമാണ് വനിതയെ സന്നിധാനത്തെത്തിക്കാന്‍ പൊലീസ് ശ്രമിക്കുന്നത്.

അതേസമയം ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. കോഴിക്കോട്ട് മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്. കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് പുലര്‍ച്ചെ കുന്ദമംഗലത്ത് കല്ലേറ് നടത്തിയത്. ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നത് നിര്‍ത്തിവെച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular