രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിക്കാന്‍ ശുപാര്‍ശ; അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നതടക്കമുള്ള ചടങ്ങുകള്‍ ഒഴിവാക്കേണ്ടി വരും; ലംഘിക്കുന്നവര്‍ക്ക് ആറുമാസംവരെ തടവുശിക്ഷ

കൊച്ചി: രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കാന്‍ നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. വിവിധ മതവിഭാഗങ്ങളില്‍നിന്ന് പ്രതിഷേധമുയരാന്‍ സാധ്യതയുള്ള കാര്യങ്ങളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കുര്‍ബാന അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നതടക്കമുള്ള ചടങ്ങുകള്‍ വിലക്കാനുതകുന്നതാണ് ശുപാര്‍ശ. ഇത്തരം ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, ഏതൊക്കെ ചടങ്ങാണ് വിലക്കേണ്ടതെന്ന് ഇതില്‍ എടുത്തുപറഞ്ഞിട്ടില്ല.
കുര്‍ബാന എന്ന ഒരു മതത്തിന്റെ ചടങ്ങ് മാത്രമല്ല. രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള എല്ലാ മതചടങ്ങുകളും നിയമത്തിന്റെ പരിധിയില്‍വരും. ആവശ്യമായ സമയത്ത് നിരോധിക്കാനും പിന്നീട് നിരോധനം പിന്‍വലിക്കാനും സര്‍ക്കാരിന് അധികാരം നല്‍കുകയാണ് നിയമത്തിന്റെ ലക്ഷ്യം.

‘ദി കേരള റെഗുലേഷന്‍ ഓഫ് പ്രൊസീജിയേഴ്‌സ് ഫോര്‍ പ്രിവന്റിങ് പേഴ്‌സണ്‍ ടു പേഴ്‌സണ്‍ ട്രാന്‍സ്മിഷന്‍ ഓഫ് ഇന്‍ഫെക്ഷിയസ് ഓര്‍ഗാനിസംസ്’ എന്നാണ് നിര്‍ദിഷ്ട നിയമത്തിന്റെ പേര്. കമ്മിഷന്‍തന്നെ ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടും. അതിനുശേഷം ആവശ്യമായ മാറ്റംവരുത്തി സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാരിന് സ്വീകാര്യമെങ്കില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കാം.

നിപ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ ഇത്തരം നിയമത്തിന്റെ ആവശ്യകത ഏറെ ചര്‍ച്ചയായിരുന്നു. കുര്‍ബാന അപ്പവും വീഞ്ഞും കൈകളില്‍ നല്‍കണമെന്ന് സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപത ആ സമയത്ത് പ്രത്യേകം ഇടയലേഖനം ഇറക്കുകയും ചെയ്തു. ജസ്റ്റിസ് കെ.ടി. തോമസ് അടക്കമുള്ള നിയമവിദഗ്ധരും ആരോഗ്യപ്രവര്‍ത്തകരും ക്വാളിഫൈഡ് െ്രെപവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ പോലെയുള്ള സംഘടനകളും നിയന്ത്രണങ്ങളുടെ ആവശ്യം ചൂണ്ടിക്കാട്ടി രംഗത്തുണ്ട്.

നിയമം നിലവില്‍വന്നാല്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ ഒരു പ്രദേശത്തോ സംസ്ഥാനം മുഴുവനായോ നിശ്ചിതകാലത്തേക്ക് ചടങ്ങുകള്‍ നിരോധിക്കാം. ലംഘിക്കുന്നവര്‍ക്ക് ആറുമാസംവരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷനല്‍കാനും വ്യവസ്ഥയുണ്ട്. ടൂത്ത് ബ്രഷ്, മുഖാവരണങ്ങള്‍ എന്നിവ ഉപയോഗിച്ചശേഷം മറ്റൊരാള്‍ക്ക് കൈമാറുന്നതും കുറ്റകരം.

ഉമിനീര്‍, വായു, രക്തം, ശരീരസ്രവങ്ങള്‍ എന്നിവവഴി പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയില്‍ കേരളവും ഉള്‍പ്പെട്ടതോടെയാണ് ഈ നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.
കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം സ്വീകര്‍ത്താവിന്റെ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ വൈദികരുടെ കൈയില്‍ ഉമിനീര്‍ പുരളാന്‍ സാധ്യതയുണ്ട്. ഇതേ കൈകൊണ്ട് അടുത്തയാള്‍ക്കും അപ്പം നല്‍കുന്നത് അണുബാധസാധ്യത വര്‍ധിപ്പിക്കുന്നു. ചില െ്രെകസ്തവസഭകള്‍ ഇപ്പോള്‍ത്തന്നെ അപ്പം കൈകളില്‍ നല്‍കുന്ന രീതിയാണ് പിന്തുടരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular