ശബരിമല സമരത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി; ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ആചാര സംരക്ഷണത്തിനുവേണ്ടി മുന്‍ നിരയിലുണ്ടാകുമായിരുന്നു

ആലപ്പുഴ/ ചേര്‍ത്തല: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മലക്കംമറിഞ്ഞ് എസ്.എന്‍ഡി.പി. ശബരിമല വിഷയത്തില്‍ നിലപാടു മാറ്റി എസ്എന്‍ഡിപി. പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിനു വിലക്കില്ലെന്ന് എസ്എന്‍ഡിപി നേതൃത്വം അറിയിച്ചു. ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നല്‍കി. ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്എന്‍ഡിപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം.
എല്ലാ ഹിന്ദു സംഘടനകളുമായും ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ആചാര സംരക്ഷണത്തിനുവേണ്ടി യോഗം മുന്‍ നിരയിലുണ്ടാകുമായിരുന്നുവെന്ന്‌ യോഗം ജനറല്‍ സെക്രട്ടറി വെള്ളിപ്പള്ളി നടേശന്‍. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തില്‍ യോഗം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനോട് വിയോജിപ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ത്രീപ്രവേശന വിധി നിരാശാജനകവും സമൂഹത്തില്‍ വേര്‍ത്തിരിവ് സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്തു. ആചാരങ്ങള്‍ പാലിക്കേണ്ടതും നിയമങ്ങള്‍ അനുസരിക്കേണ്ടതുമാണ്.

ശബരിമലയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് നാഥനില്ലാത്ത സമരമാണ്. അതിന് ആളെക്കൂട്ടാനുള്ള ബാധ്യത എസ്.എന്‍.ഡി.പി യോഗത്തിനില്ല. വിശ്വാസികളായ സ്ത്രീകള്‍ തുടര്‍ന്നും ശബരിമലയില്‍ പ്രവേശിക്കില്ല എന്നതുകൊണ്ട് കോടതി വിധി അപ്രസക്തമാണ്. അപ്രസ്‌ക്തമായ ഒരു വിധിയുടെ പേരില്‍ ജനങ്ങളുടെ വിശ്വാസത്തെ ചൂട് പിടിപ്പിച്ച്ക്കൊണ്ട് തെരുവില്‍ നടത്തുന്ന സമരം നാട്ടില്‍ കലാപം സൃഷ്ടിക്കാനെ ഇടയാക്കൂ. ഈ വിധിയെ മറികടക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്താന്‍ പരിശ്രമങ്ങള്‍ നടത്തണം. കൂട്ടായ ചര്‍ച്ചയും വേണമെന്നും എസ്.എന്‍.ഡി.പി കൗണ്‍സില്‍ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. ശബരിമല വിധിയുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കും മറ്റും യൂണിയന്‍ ഭാരവാഹികളുടെ സംയുക്ത യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം ശബരിമല പ്രശ്‌നത്തില്‍ എസ്എന്‍ഡിപിയുടെ പിന്തുണ നേടുന്നതിന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിട്ടു കാണാന്‍ കോട്ടയത്തു ചേര്‍ന്ന 64 ഹിന്ദു സമുദായ സംഘടനകളുടെ യോഗം തീരുമാനിച്ചു. കെ.പി. ശശികല, ഇ.എസ്. ബിജു, സ്വാമി അയ്യപ്പദാസ് തുടങ്ങിയവരാണ് വെള്ളാപ്പള്ളിയെ കാണാനെത്തുക.

ശബരിമല സമരത്തെ വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞിരുന്നു. വിധിയുടെ പേരില്‍ വിദ്വേഷം വളര്‍ത്തുന്നതിനോടു യോജിപ്പില്ല. സര്‍ക്കാര്‍ സത്യസന്ധമായി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രതിഷേധം തുടരുന്നതു നല്ലതല്ലെന്നായിരുന്നു വെള്ളപ്പള്ളിയുടെ നിലപാട്. അതേസമയം ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പ്രതിഷേധക്കാര്‍ക്കൊപ്പമാണു നിന്നത്.

Similar Articles

Comments

Advertismentspot_img

Most Popular