റഷ്യയുമായി കരാര്‍: ഇന്ത്യയ്ക്ക് താക്കീതുമായി ട്രംപ്; അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളൂ

വാഷിങ്ടന്‍: അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുമായി എസ്400 കരാര്‍ ഒപ്പിട്ടതിനാലാണ് ഇന്ത്യയ്ക്കു താക്കീതുമായി ട്രംപ് എത്തിയിരിക്കുന്നത്. യുഎസിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ചുമത്തുന്ന കാറ്റ്‌സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്) നിയമം സംബന്ധിച്ച ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ഈ നിയമപ്രകാരം ഇന്ത്യയ്‌ക്കെതിരെ നടപടികള്‍ കൈക്കൊള്ളാനുള്ള അവകാശങ്ങള്‍ യുഎസ് പ്രസിഡന്റിനു മാത്രമാണ്.

ഇന്ത്യയ്ക്കു കൃത്യമായ മറുപടി യുഎസ് നല്‍കും. എപ്പോഴായിരിക്കും അതെന്ന ചോദ്യത്തിന് എത്രയും പെട്ടെന്നു തന്നെ അതുണ്ടാകും. നിങ്ങള്‍ കണ്ടോളു ട്രംപ് വ്യക്തമാക്കി. റഷ്യയെ ലക്ഷ്യമിട്ടു കഴിഞ്ഞ ഓഗസ്റ്റിലാണ് യുഎസ് കാറ്റ്‌സ നിയമം കൊണ്ടുവന്നത്. റഷ്യയില്‍നിന്നു യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വാങ്ങിയതിന് അടുത്തിടെ ചൈനയ്‌ക്കെതിരെയും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് യുഎസ് ഭീഷണികള്‍ കൂട്ടാക്കാതെ റഷ്യയുമായി എസ്400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യ കരാറൊപ്പിട്ടത്.

ട്രംപ് ഇന്ത്യയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും സമീപത്തുണ്ടായിരുന്നു. പോംപെയോ ഇന്ന് ട്രംപിനെ കാണുന്നുമുണ്ട്. ഇന്ത്യയ്ക്ക് ഇളവു ലഭിക്കുമോയെന്ന കാര്യത്തില്‍ പോംപെയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും നേരത്തേ സൂചനകള്‍ നല്‍കിയിരുന്നു. കാറ്റ്‌സ നിയമം റഷ്യയെ ലക്ഷ്യമാക്കിയുള്ളതാണെന്നും സഖ്യരാഷ്ട്രങ്ങളുടെ സൈനിക ശക്തിയെ അതു ബാധിക്കില്ലെന്നും ഇന്ത്യയിലെ യുഎസ് എംബസി വക്താവ് പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular