മുകേഷിനെതിരായ പീഡന ആരോപണത്തില്‍ കോടിയേരിയുടെ പ്രതികരണം

തിരുവനന്തപുരം: നടനും സിപിഐഎം എംഎല്‍എയുമായ മുകേഷിനെതിരെ ടെസ് ജോസഫെന്ന യുവതി ഉന്നയിച്ച പരാതി നിയമപരമായി പരിശോധിക്കട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അന്വേഷിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നാണ് മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ പി.കെ ശ്രീമതി പ്രതികരിച്ചത്. അതേസമയം മുകേഷിനെതിരായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഐഎം കൊല്ലം ജില്ലാ നേതൃത്വം വ്യക്തമാക്കി.

തനിക്കെതിരെയുളള ആരോപണങ്ങളെക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ചിരിച്ചുകൊണ്ടായിരുന്നു മുകേഷിന്റെ മറുപടിയും ഇതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നായിരുന്നു മുകേഷിന്റെ ആദ്യവാക്കുകള്‍. കോടീശ്വരനൊക്കെ എത്ര വര്‍ഷം മുമ്പ് നടന്നതാണ്. ഇത്രയും നാള്‍ അവര്‍ ഉറങ്ങുകയായിരുന്നോ. ഇതിന്റെ പേരില്‍ ആര്‍ക്കും ഒരു പൈസ താന്‍ തരില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. മുകേഷിനെതിരെ ആരോപണവുമായി ടെലിവിഷന്‍ സംവിധായിക ടെസ്സ് ജോസഫ് ആണ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍.

ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ 19 വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്ന് ടെസ്സ് വെളിപ്പെടുത്തി. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചു എന്നും ടെസ്സ് വെളിപ്പെടുത്തുന്നു. അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാന്‍ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു.

പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടറാണ് ടെസ്സ്.

ഇതാണ് തനിക്ക് പറയാനുള്ളതെന്ന് എഴുതിയായിരുന്നു ടെസിന്റെ വെളിപ്പെടുത്തല്‍. കോടീശ്വരന്‍ എന്ന പരിപാടിയുടെ അണിയറപ്രവര്‍ത്തകയായിരുന്നുടെസ്. തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് മുകേഷ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും തന്റെ റൂം മാറ്റിയിരുന്നതായും ടെസ് ആരോപിക്കുന്നു.

തന്റെ ബോസ് ആണ് തന്നെ ഇതില്‍ നിന്നും തന്നെ രക്ഷിച്ചതെന്നും ടെസ് പറയുന്നു. ആ പരിപാടിയിലെ ഏക വനിത അംഗം ഞാനായിരുന്നു. ഒരു രാത്രി ഫോണ്‍ കോളുകള്‍ നിലയ്ക്കാതെ വന്നപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ റൂമില്‍ താമസിക്കേണ്ടി വന്നു. തന്റെ റൂം മാറ്റിയതെന്തിനെന്ന് ഹോട്ടല്‍ അധികൃതരോട് ചോദിച്ചപ്പോള്‍ മുകേഷ് പറഞ്ഞിട്ടാണ് മാറ്റിയതാെണന്നായിരുന്നു മറുപടി.

ഇത് നടന്‍ മുകേഷ് തന്നെയാണോ എന്നൊരാള്‍ ട്വീറ്റിന് താഴെയായി ചോദിച്ചപ്പോള്‍ മുകേഷിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് അതെ എന്ന് ടെസ് മറുപടി നല്‍കിയത്. ബോളിവുഡില്‍ മീ ടു കാംപെയ്ന്‍ ശക്തമായി തുടങ്ങിയതിന്റെ തുടര്‍ച്ചയായാണ് മുകേഷിനെതിരെയും ആരോപണം ഉണ്ടായിരുന്നത്. പത്ത് വര്‍ഷം മുമ്പ് നാനാ പടേക്കര്‍ ഉപദ്രവിച്ചെന്ന വെളിപ്പെടുത്തലുമായി തനുശ്രീ ദത്തയും ക്വീന്‍ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന് വെളിപ്പെടുത്തി കങ്കണയും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular