ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ; 1,848 പേര്‍ ഇപ്പോഴും ക്യാംപില്‍; 10,000 രൂപയുടെ ധനസഹായം 5.98 ലക്ഷം പേര്‍ക്ക്; കണക്കുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ. പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ക്രൗഡ് ഫണ്ടിങ് പരമാവധി പ്രയോജനപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ക്രൗഡ് ഫണ്ടിങ്ങിനുളള ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ തയാറായി. ഈ പോര്‍ട്ടലിലേക്കു വിവിധ വകുപ്പുകള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം അടിയന്തരമായി നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചു. ദുരിതാശ്വാസത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകരിച്ചു.

ഇപ്പോഴും 66 ക്യാംപുകളിലായി 1,848 പേര്‍ കഴിയുന്നു. 10,000 രൂപയുടെ ധനസഹായം 5.98 ലക്ഷം പേര്‍ക്ക് വിതരണം ചെയ്തു. പ്രളയത്തില്‍ വൈദ്യുതി നിലയങ്ങള്‍ക്കും ലൈനുകള്‍ക്കുമുണ്ടായ തകരാറുകള്‍ പരിഹരിച്ചു. 954 പേരുടെ വീടും സ്ഥലവും പ്രളയത്തില്‍ നഷ്ടമായി. 16,661 വീടുകളാണു പൂര്‍ണമായും തകര്‍ന്നത്. 2.21 ലക്ഷം വീടുകള്‍ക്കു ഭാഗികമായി തകരാറുണ്ടായി. വീടുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും വേഗം പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. കാര്‍ഷിക മേഖലയില്‍ പുനര്‍നിര്‍മാണം നടത്തുമ്പോള്‍ കൃഷിയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുളള പദ്ധതികളും നടപ്പാക്കണം.

വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനു കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്പയ്ക്ക് 1.42 ലക്ഷം പേര്‍ അപേക്ഷിച്ചു. 11,618 അപേക്ഷകള്‍ ബാങ്കുകളില്‍ സമര്‍പ്പിച്ചു. 7,625 അപേക്ഷകള്‍ പാസായിട്ടുണ്ട്. ഇതിനകം ബാങ്കുകള്‍ 60.81 കോടി രൂപ അനുവദിച്ചു. ജീവിതോപാധി കണ്ടെത്തുന്നതിന് ആസൂത്രണ ബോര്‍ഡ് വിവിധ പാക്കേജുകള്‍ തയ്യാറാക്കുന്നുണ്ടെന്ന് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ.രാമചന്ദ്രന്‍ പറഞ്ഞു. നവംബര്‍ 1, 2 തീയതികളില്‍ ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലൈവ്‌ലിഹുഡ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.

പ്രളയത്തില്‍ 3,600 കറവപ്പശുക്കള്‍ ചത്തു. പകരം പശുവിനെ വാങ്ങുന്നതിന് സര്‍ക്കാര്‍ 33,000 രൂപ വീതം നല്‍കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. ആവശ്യമുളളവര്‍ക്ക് വായ്പ ലഭ്യമാക്കും. പ്രളയത്തില്‍ 114 അങ്കണവാടികള്‍ പൂര്‍ണമായും ആയിരത്തോളമെണ്ണം ഭാഗികമായും തകര്‍ന്നു. ഇവ പുനര്‍നിര്‍മിക്കാന്‍ 90 കോടി രൂപയാണ് ഏകദേശ ചെലവ്. തകര്‍ന്ന 35 പൊലീസ് സ്‌റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കും. പൊലീസിന്റെ 143 കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു.

പ്രളയത്തില്‍ വീട് നശിച്ചവരില്‍ സ്വന്തമായി ഭൂമിയുളളവര്‍ക്ക് വീട് നിര്‍മിക്കാന്‍ നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്വന്തമായി ഭൂമിയുളളവര്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കണം. രണ്ട് ഗഡുക്കളായാണു സഹായം അനുവദിക്കുക. ലോകബാങ്കുമായും എഡിബിയുമായും വായ്പ സംബന്ധിച്ചു ചര്‍ച്ച നടത്തുന്നു. നബാര്‍ഡ്, ഹഡ്‌കോ എന്നീ ഏജന്‍സികളില്‍ നിന്നു വായ്പയെടുക്കാനും ആലോചനയുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular