വിദേശ പര്യടനത്തിന് പോകുമ്പോള്‍ ഭാര്യയെ ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന് കോഹ്ലി; നിയമം മാറ്റി എഴുതണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടു

ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പിന് ഇരയായ ആളാണ് വിരാട് കോഹ്ലി. വിദേശത്തും സ്വദേശത്തും കാമുകിയായിരുന്ന സമയത്ത് അനുഷ്‌കയ്‌ക്കൊപ്പമുള്ള നിരവധി ഗോസിപ്പ് ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിദേശ പര്യടനങ്ങളില്‍ ഭാര്യയെ കൂടെ കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് നായകന്‍ വിരാട് കോഹ്ലി ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നു. പരമ്പരകള്‍ അവസാനിക്കുന്നത് വരെ ഭാര്യമാരെ കൂടെകൂട്ടാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാണ് കോഹ്ലിയുടെ ആവശ്യം. ബിസിസിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനോടാണ് കോഹ്‌ലി ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിഷയം ബിസിസിഐ സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്ക് മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീം മാനേജരായ സുനില്‍ സുബ്രഹ്മണ്യത്തോട് ഉന്നതാധികാര സമിതി നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍ തീരുമാനം പെട്ടെന്ന് ഉണ്ടാവില്ലെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പുതിയ ബിസിസിഐ ബോഡി നിലവില്‍ വന്നതിന് ശേഷം മാത്രം ഇതിനെ കുറിച്ച് തീരുമാനം എടുക്കാനാണ് ഉന്നതാധികാര സമിതിയുടെ തീരുമാനമെന്നാണ് വിവരം.

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് കോഹ്‌ലി അപേക്ഷ നല്‍കിയത്. എന്നാല്‍ പഴയ നയം മാറ്റി പുതിയത് കൊണ്ടുവരണമെന്നാണ് കോഹ്‌ലി ആവശ്യപ്പെട്ടത്. ഭാര്യമാര്‍ക്ക് വിദേശത്തെ പര്യടനം അവസാനിക്കുന്നത് വരെ കൂടെ നില്‍ക്കാന്‍ അനുവദിക്കണമെന്നാണ് കോഹ്‌ലിയുടെ ആവശ്യം, ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ രണ്ട് ആഴ്ചയാണ് താരങ്ങളുടേയും ജീവനക്കാരുടേയും ഭാര്യമാര്‍ക്ക് വിദേശത്ത് കൂടെ താമസിക്കാന്‍ അനുവാദം നല്‍കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular