വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ല; ആര്‍ത്തവം അശുദ്ധി തന്നെയാണ്; റിവ്യൂ ഹര്‍ജി നല്‍കണമെന്നും കെ സുധാകരന്‍

കണ്ണൂര്‍: വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ല. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ആര്‍ത്തവം അശുദ്ധി തന്നെയാണ്. ഇത് ഞാനുണ്ടാക്കിയതല്ല. ഭരണഘടനയുണ്ടാക്കുന്നതിനുള്ള മുമ്പേയുള്ള വിശ്വാസമാണത്. ആ വിശ്വാസമാണ് ഭരണഘടന സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവസര വാദികള്‍ക്ക് ഇടം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഇടവരുത്തരുത്. നിയമത്തിന്റെ വഴിയിലൂടെ സര്‍ക്കാര്‍ സഞ്ചരിച്ച് വിശ്വാസികളുടെ മനസ്സിനേറ്റ പോറല്‍ മാറ്റണം. വിശ്വാസം സംരക്ഷിക്കുന്നതാണ് അവരുടെ ബാധ്യതയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തണം. പന്തളത്ത് ഇന്നലെ വന്നെത്തിയ ജനക്കൂട്ടം ആരും പറഞ്ഞിട്ടെത്തിയതല്ല. വിശ്വാസങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ യാന്ത്രികമായി എത്തിയ ജനക്കൂട്ടമാണ് അവിടെ കണ്ടത്. ജെല്ലിക്കെട്ട് വിവാദം തമിഴ്‌നാട് സര്‍ക്കാര്‍ കൈകാര്യം ചെയ്ത പോലെ ശബരിമല വിഷയവും കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്യണം.
ജനരോഷം കണ്ട് ബിജെപിയും ആര്‍എസ്എസും നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നു. ശ്രീധരന്‍ പിള്ള ആദ്യം പറഞ്ഞതല്ല ഇപ്പോള്‍ പറയുന്നത്. സര്‍ക്കാര്‍ ഇത് മുന്നില്‍ കാണണം. അവസരം കാത്ത് നില്‍ക്കുന്നവര്‍ക്ക് വദിയുണ്ടാക്കരുതെന്നാണ് എനിക്ക് പറയാനുള്ളതെന്നും സുധാകരന്‍ പറഞ്ഞു.
ടൂറിസ്റ്റ് മനോഭവത്തോടെ കാണുന്ന സ്ത്രീകള്‍ മാത്രമെ സുപ്രീംകോടതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പോകുകയുള്ളൂ. അല്ലാത്ത ഒരു വിശ്വാസിയും പോകില്ല. മുത്തലാഖ് വിഷയം കൈകാര്യം ചെയ്യേണ്ടതും മത പണ്ഡിതന്‍മാരായിരുന്നു. അത്തരം മതപരമായതും വിശ്വാസപരമായതുമായ കാര്യങ്ങള്‍ അതാത് മത മേലധ്യക്ഷന്‍മാരാണ് കൈകാര്യം ചെയ്യേണ്ടതെന്ന അഭിപ്രായമാണ് തനിക്ക്.
കോണ്‍ഗ്രസിന് എല്ലാ മതങ്ങളും ഒരു പോലെയാണ്. ദൈവ വിശ്വാസമുള്ളവര്‍ അതില്‍ വിശ്വസിക്കുന്നു. പുറത്ത് നിരീശ്വരവാദം പറഞ്ഞ് അകത്ത് പൂജ നടത്തുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular