ഫ്രാങ്കോയെ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി; കൂക്കിവിളിച്ച് നാട്ടുകാര്‍

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു. പീഡനം നടന്ന ഇരുപതാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. മുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്ന തെളിവെടുപ്പിനു ശേഷം പുറത്തേക്ക് കൊണ്ടുവന്ന ഫ്രാങ്കോ മുളയ്ക്കലിനെ നാട്ടുകാര്‍ കൂക്കിവിളിച്ചു. തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ തിരിച്ച് പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.

ബിഷപ്പ് രണ്ടുവര്‍ഷത്തിനിടെ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. വസ്ത്രങ്ങളും ലാപ്ടോപ്പും കണ്ടെത്തണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അക്കമിട്ട് നിരത്തുന്നു. ബിഷപ്പിനെ ലൈംഗികശേഷി പരിശോധയ്ക്ക് വിധേയനാക്കണം. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം നിശബ്ദത പാലിച്ചത്. പരാതിപ്പെട്ടത് സഭ വിടേണ്ട സാഹചര്യമുണ്ടാക്കിയപ്പോള്‍ ആണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു തുടങ്ങി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലാ കോടതിയിലാണ് പ്രോസിക്യൂഷന്‍ പുതിയ പരാതികളുടെ വിവരം അറിയിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular