ബിജെപി ചതിച്ചു; വോട്ടു ചോദിച്ച് മന്ത്രിമാര്‍ ഇങ്ങോട്ട് വരേണ്ട…!!!

ലക്‌നൗ: എസ്‌സി–എസ്ടി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകള്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നിയമത്തില്‍ ഭേദഗതി വരുത്തിയാണു കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്.

ഈ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണു സംഘടനകളുടെ ആവശ്യം. വനിതാ കമ്മിഷന്‍, ദലിത് കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ പോലെ സവര്‍ണ കമ്മിഷനും വേണമെന്നു ബ്രാഹ്മണ്‍ മഹാസഭ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി ആവശ്യപ്പെട്ടു. രാജ്യത്തെ 85 ശതമാനം ജനങ്ങളെയും ബിജെപി ചതിച്ചു. അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ജനങ്ങളുടെ താല്‍പര്യം മനസ്സിലാക്കാത്ത ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് മാനസിക തകരാറിനു ചികിത്സ തേടണമെന്നും തിവാരി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ അഭിസംബോധന ചെയ്തുള്ള നിവേദനം സംഘടനകള്‍ ഗവര്‍ണര്‍ക്കു കൈമാറി. പട്ടികജാതി, പട്ടികവര്‍ഗ നിയമത്തിലെ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിലാണു വിവിധ സംഘടനകള്‍. യുപിയിലെ ബരബങ്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വോട്ടുചോദിച്ചു മന്ത്രിമാര്‍ ഗ്രാമങ്ങളിലേക്കു പ്രവേശിക്കരുതെന്ന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. തുടര്‍ന്ന് എന്തെങ്കിലും സംഭവിച്ചാല്‍ അതിനു മന്ത്രിമാര്‍ തന്നെയായിരിക്കും ഉത്തരവാദികളെന്നും സംഘടനകള്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular