അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിയക്കാന്‍ ഔദ്യോഗിക വാഹനം വിട്ട് നല്‍കി; പൊതുപരിപാടിയ്ക്ക് മന്ത്രി എത്തിയത് ഓട്ടോ റിക്ഷ പിടിച്ച്

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് വഴിയില്‍ പരിക്കേറ്റ് കിടന്നിരുന്നയാളെ ആശുപത്രിയിലെത്തിക്കുന്നതിന് ഔദ്യോഗിക വാഹനം വിട്ടുനല്‍കി മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. തുടര്‍ന്ന്, ഓട്ടോറിക്ഷയിലാണ് മന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കുവാന്‍ പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സെക്രട്ടേറിയേറ്റിന് സമീപമാണ് സംഭവമുണ്ടായത്.

സെക്രട്ടേറിയറ്റിനു സമീപം പുന്നന്‍ റോഡില്‍ വിവരാവകാശ കമ്മിഷന്‍ ഓഫീസിനു സമീപം ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുകയായിരുന്നു. ഇയാളെ ഉടന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വാഹനത്തില്‍ക്കയറ്റി മന്ത്രിയുടെ ഗണ്‍മാന്റേയും ഡ്രൈവറുടേയും സഹായത്തില്‍ ആശുപത്രിയിലേക്കു എത്തിക്കുകയായികുന്നു. തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാനായി മന്ത്രിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ജീവനക്കാരനും ഓട്ടോ പിടിക്കുകയായിരുന്നു.

പ്രളയദുരന്തബാധിതര്‍ക്കായുള്ള സാധനങ്ങള്‍ ശേഖരിച്ച കേന്ദ്രങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സെക്രട്ടേറിയറ്റില്‍ നിന്നും കനകക്കുന്നിലേക്കു പോകുകയായിരുന്നു മന്ത്രി.

ബാലാവകാശ കമ്മിഷന്‍ ജീവനക്കാരന്‍ പൂവച്ചല്‍ സ്വദേശി ആല്‍ഫ്രഡിനാണ് അപകടത്തില്‍ പരിക്കേറ്റത്. എതു വാഹനമാണ് ഇടിച്ചിട്ടതെന്നു ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. റോഡിലേക്കു തെറിച്ചുവീണ ആല്‍ഫ്രഡിനു തലയ്ക്കാണ് പരിക്കേറ്റത്.

Similar Articles

Comments

Advertismentspot_img

Most Popular