വീണ്ടും ബാങ്കുകളുടെ ലയനം; ബറോഡ, ദേനാ, വിജയാ ബാങ്കുകള്‍ ലയിക്കുന്നു

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിച്ചതിന് പിന്നാലെ ബാങ്കിങ് രംഗത്തെ പുതിയ ചലനങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു. മൂന്നു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവ ലയിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഇതോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറും.

ലയനത്തില്‍ മൂന്നു ബാങ്കുകളിലെയും ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. എസ്ബിഐയുടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളുടെ ലയനത്തിനിടെ ജീവനക്കാരില്‍ ആര്‍ക്കും ജോലി നഷ്ടമായില്ല. ലയനം വരെ ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവ സ്വതന്ത്രമായി പ്രവര്‍ത്തിക്കുക. പുതുതലമുറ ബാങ്കിങ് പരിഷ്‌കരണങ്ങള്‍ക്കൊപ്പം നീങ്ങാന്‍ ലയനം ഈ ബാങ്കുകളെ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ബാങ്ക് ഓഫ് ബറോഡയ്ക്ക് നിലവില്‍ 5,502 ശാഖകളാണ് ഉള്ളത്. വിജയ ബാങ്ക് – 2,129, ദേന ബാങ്ക് – 1,858 ശാഖകളും. മൂന്നു ബാങ്കുകളിലുമായി 85,675 ജീവനക്കാരാണ് ഉള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular