നിരവധിപേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിരുന്നുവെന്ന് സുരേഷ് ഗോപി; കപടത തീരെ ഇല്ലാത്ത പാവം മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജു

ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് സുരേഷ് ഗോപി എംപി. കപടതകള്‍ തീരെ ഇല്ലാത്ത പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്നും നിരവധിപേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിരുന്നെന്നും സുരേഷ് ഗോപി.
ഒരു പച്ചയായ മനുഷ്യന്‍. എന്തും വെട്ടിത്തുറന്നുപറയും. ലൊക്കേഷനില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചായാലും, ഇഷ്ടമില്ലാത്തത് ഞാന്‍ ചെയ്യുന്നു എന്നുപറഞ്ഞു തന്നെ അഭിനയിക്കും. കപടത തീരെ ഇല്ലാത്ത പാവം മനുഷ്യന്‍. ഒരുപാട് പേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിട്ടുണ്ട്. അതൊക്കെ വ്യക്തമാക്കി നമുക്ക് അറിയാം. പക്ഷേ നമുക്കും അതിനെതിരെ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുവാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹം ആരോഗ്യസ്ഥിതി വീണ്ടെടുത്ത് സുഖംപ്രാപിച്ചുവരുകയായിരുന്നു. എന്നാല്‍ അദ്ദേഹം വേര്‍പിരിഞ്ഞ വിവരം ചാനല്‍ വഴിയാണ് മനസ്സിലാക്കുന്നത് വളരെ വേദനയോടെയാണ് വാര്‍ത്തയോട് പ്രതികരിക്കുന്നത്.

എന്തായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ അവസ്ഥ എന്നെനിക്ക് സത്യത്തില്‍ അറിയില്ല. ഞാനും ഒരുവശത്തുകൂടെ ഓട്ടമായിരുന്നുകൊണ്ട്, ഫോണില്‍ കൂടി മാത്രമായിരുന്നു കഴിഞ്ഞ ഒന്നരവര്‍ഷക്കാലം ഞങ്ങളുടെ ബന്ധം.എന്റെ സിനിമാജീവിതം തുടങ്ങുന്ന നാളുകളില്‍ ഒരുമിച്ച് ഉണ്ടായിരുന്ന താരം. കൂടെ അന്ന് അഭിനയിച്ചിട്ടില്ലെങ്കിലും യാത്രകളില്‍ പരസ്പരം കാണാറുണ്ടായിരുന്നു.നിന്നെ കാണാന്‍ ആയിരം കണ്ണുകള്‍ എന്ന മമ്മൂക്കയുടെ പടം, മോഹന്‍ലാലിന്റെ കൂടെ രാജാവിന്റെ മകനില്‍ ഞാനും അഭിനയിക്കുന്നു. ആ സമയത്താണ് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുന്നത്. അന്നുമുതല്‍ വളരെ ശക്തമായ മാനസികബന്ധം ഞങ്ങളിലുണ്ട്.സംഘടനയുടെ കാര്യങ്ങളില്‍ രാജുവേട്ടന് രാജുവേട്ടന്റേതായ വഴി ഉണ്ടായിരുന്നു. എനിക്ക് എന്റേതായ വഴിയും. അതൊരിക്കലും ഞങ്ങളുടെ ബന്ധത്തില്‍ നിഴലിച്ചിട്ടില്ല. ഇടയ്ക്കിടയ്ക്ക് എന്നെ ഫോണില്‍ വിളിക്കും. ഭക്ഷണം ഉണ്ടാക്കിവെയ്ക്കാം നീ വാ എന്നു പറയും.വളരെ വേദനയുണ്ട്, ഇങ്ങനെ ഓരോരുത്തരായി കൊഴിഞ്ഞുപോകുമ്പോള്‍. എന്‍.എഫ്. വര്‍ഗീസ് തുടങ്ങി നരേന്ദ്രപ്രസാദ്, രാജന്‍ പി. ദേവ് അങ്ങനെയുള്ള ഓരോ വ്യക്തിയും പോകുന്ന കൂട്ടത്തില്‍ വേദന ഒരാഘാതം പോലെ പിടിച്ചുകയറുന്ന മരണമാണ് രാജുച്ചായന്റേത്’.സുരേഷ് ഗോപി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular