നടപടി വൈകുന്നത് മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍; ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു

കൊച്ചി: മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ നടപടി വൈകുന്നതെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരിയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസന്വേഷണത്തിന്റെ എല്ലാ വിവരങ്ങളും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. മൊഴികളില്‍ വ്യക്തത വരുത്തുന്നതിനാണ് ബിഷപ്പിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 27 പേജുള്ള സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

കന്യാസ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു. നാല് തലത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തി.മഠത്തിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ വരെ പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി.

പരാതിക്കാരിയുടേയും ബിഷപ്പിന്റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അത് പരിഹരിക്കണം. അതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബിഷപ്പിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് നാല് തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോണ്‍വെന്റിലേക്ക് വരുന്ന ഫോണ്‍കോളുകള്‍ പോലും പരിശോധിക്കുന്നുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

കേസിലെ അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു. കഴിഞ്ഞ ഒരു മാസം എന്ത് നടപടികളാണ് എടുത്തിട്ടുള്ളത്. കന്യാസ്ത്രീകള്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular