മുഖ്യമന്ത്രി 24 മടങ്ങി എത്തിയേക്കും; മന്ത്രിസഭ ഇന്നും ചേരില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയില്‍ ആയതിനാല്‍ ഈയാഴ്ചത്തെ പതിവു മന്ത്രിസഭായോഗം ഇന്നും ചേരില്ല. രണ്ടാഴ്ചയായി മന്ത്രിസഭ ചേരാത്തതിനാല്‍, പ്രളയശേഷമുള്ള നവകേരള നിര്‍മിതി അടക്കം ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും തീരുമാനം നീളും.
അതേസമയം അമേരിക്കയിലെ മേയോ ക്ലിനിക്കില്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്കു വിധേയനായ മുഖ്യമന്ത്രി 24നു മടങ്ങുമെന്ന് അറിയുന്നു. ആരോഗ്യം മെച്ചപ്പെട്ടാല്‍ ചിലപ്പോള്‍ അല്‍പം കൂടി നേരത്തേ മടങ്ങിയെത്താനും സാധ്യതയുണ്ട്.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇ.പി. ജയരാജനെ ഗവര്‍ണര്‍ ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് ഇതുവരെ അതിനുള്ള അവസരം ലഭിച്ചിട്ടില്ല. അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ അദ്ദേഹം ആധ്യക്ഷം വഹിച്ചേക്കും.
ദുരിതാശ്വാസ നിധിയിലേക്കുള്ള പിരിവിനായി മന്ത്രിമാരെല്ലാം ജില്ലകളിലേക്കു പോയ സാഹചര്യത്തിലാണു പതിവു മന്ത്രിസഭായോഗം ഇന്നു ചേരാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പിരിവിനു ശേഷം മിക്കവാറും എല്ലാ മന്ത്രിമാരും പതിനഞ്ചോടെ തലസ്ഥാനത്തു മടങ്ങിയെത്തും. മന്ത്രി ജയരാജന്‍ ഉള്‍പ്പെടെ മിക്ക മന്ത്രിമാരും കഴിഞ്ഞ ബുധനാഴ്ച തലസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും മന്ത്രിസഭ ചേര്‍ന്നില്ല. തീരുമാനമെടുക്കേണ്ട വിഷയങ്ങളൊന്നുമില്ലെന്നായിരുന്നു വിശദീകരണം.

19നു കൂടി മന്ത്രിസഭ ചേരുന്നില്ലെങ്കില്‍ മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമേ ചേരാന്‍ സാധ്യതയുള്ളൂ. പ്രളയദുരന്തം നേരിടുന്നതിനുള്ള അഞ്ചംഗ മന്ത്രിസഭാ ഉപസമിതി യോഗം ഇ.പി. ജയരാജന്റെ അധ്യക്ഷതയില്‍ ഇന്നു ചേരും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നിര്‍ദേശം നല്‍കാനുമല്ലാതെ, മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നയ തീരുമാനമെടുക്കാന്‍ ഈ സമിതിക്കു സാധിക്കില്ല.

Similar Articles

Comments

Advertismentspot_img

Most Popular