വീണ്ടുമൊരു വീഴ്ചയ്‌ക്കൊരുങ്ങി കേരള പൊലീസ്; ബിഷപ് പറയുന്നതെല്ലാം പച്ചക്കള്ളം; ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അറസ്റ്റിന് അനുമതി നല്‍കാതെ ഉന്നതര്‍; ഒന്നുമറിയാത്ത പോലെ മുഖ്യമന്ത്രിയും

കൊച്ചി: മഠത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദം. ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടും അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. ബിഷപ്പ് നല്‍കിയ മൊഴിയില്‍ ഭൂരിഭാഗവും വാസ്തവവിരുദ്ധമാണെന്നു ബോധ്യപ്പെട്ടതോടെ അറസ്റ്റ് അനിവാര്യമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അന്വേഷണ സംഘം.

കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളത്രയും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ബിഷപ്പിനെതിരായ നിര്‍ണായക തെളിവുകള്‍ പൊലീസിനു ലഭിച്ചു. 2014 – 16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍വച്ചു 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പ് മഠത്തില്‍ തങ്ങിയതിനു സന്ദര്‍ശക റജിസ്റ്റര്‍ തെളിവാണ്. വൈദ്യ പരിശോധന റിപ്പോര്‍ട്ടും മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴിയുമാണു ബിഷപ്പിനെതിരായുള്ള മറ്റു തെളിവുകള്‍.

ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മൊഴിയും തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടും. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ തന്നെയായിരുന്നു അന്വേഷണ സംഘത്തിന്റെ ജലന്തര്‍ യാത്ര. എന്നാല്‍ ഉന്നതതല ഇടപെടല്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കി. ബിഷപ്പിന്റെ മൊഴി കൂടി പരിശോധിച്ചശേഷം നടപടി മതിയെന്നായിരുന്നു വിശദീകരണം. കേരളത്തില്‍ തിരിച്ചെത്തിയ അന്വേഷണ സംഘം ബിഷപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തി.

കന്യാസ്ത്രീ പീഡനത്തിനിരയായ 2014 മേയ് അഞ്ചിനു കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ഇതേ ദിവസം തൊടുപുഴ മുതലക്കോടത്തെ മഠത്തിലാണെന്നായിരുന്നു വിശദീകരണം. ബിഷപ്പിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ മുക്കാല്‍ഭാഗവും തെറ്റാണെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. അറസ്റ്റ് അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുബാഷുള്ളത്. സെപ്റ്റംബര്‍ പത്തിന് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഡിവൈഎസ്പി കൈമാറും. എന്നിട്ടും അറസ്റ്റിന് അനുമതിയില്ലെങ്കില്‍ അന്വേഷണ ചുമതലയില്‍നിന്നു മാറിനില്‍ക്കാനാണു ഡിവൈഎസ്പിയുടെ തീരുമാനമെന്നാണു സൂചന.
അതേസമയം ഇത്രയും സമ്മര്‍ദ്ദം ചെലുത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ മുഖ്യമന്ത്രിയും ഡിജിപിയും യാതൊരു നടപടിയും എടുക്കുന്നില്ല എന്നതും ജനങ്ങളുടെ അമര്‍ഷം ഉയരാന്‍ ഇടയാക്കുന്നുണ്ട്. ഒരു പീഡനക്കേസില്‍ ഇത്രയും വലിയ വിവാദമുണ്ടായിട്ടും മുഖ്യമന്ത്രി ഇടപെടാത്തതും വിമര്‍ശനമുയര്‍ത്തുന്നുണ്ട്. പിണ
റായി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം പൊലീസുകാരുടെ പേരില്‍ നിരവധി വീഴ്ച ഇതിനകം വന്നു കഴിഞ്ഞതാണ്. പീഡനക്കേസില്‍ നടപടിയെടുക്കാത്ത ഈ കേസിലും പൊലീസ് വീഴ്ച വരുത്തുന്നതായി വിലയിരുത്തലുകള്‍ വന്നുകഴിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular