ആ ചിത്രത്തിന്റെ പേരില്‍ ഇപ്പോഴും മാനസികമായി വേദനിക്കുന്നു; പലരും ചിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തു

വ്യത്യസ്തമായ പ്രമേയത്തിലൂടെയും അവതരണ ശൈലിയിലൂടെയും ഹിറ്റായ ചിത്രമാണ് ചാന്തുപൊട്ട്. എന്നാല്‍ ഹിറ്റ് ചിത്രം ചാന്തുപൊട്ടിന്റെ പേരില്‍ ഇപ്പോഴും മാനസികമായി വേദനിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. പലരും ആ ചിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തെന്നും അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘ചാന്തുപൊട്ട് എന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് വന്‍ ഹിറ്റ് ആയിരുന്നല്ലോ. പക്ഷേ പിന്നീട് ആ ചിത്രത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. അത് ഒത്തിരി വേദനിപ്പിച്ചു. ആരെയും മനഃപൂര്‍വ്വം ദ്രോഹിക്കാനോ വേദനിപ്പിക്കാനോ ആക്ഷേപിക്കാനോ വേണ്ടി രചിച്ചതായിരുന്നില്ല ചാന്തുപൊട്ട്. ആ സിനിമ അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടത് ഒരു നോവാണ് മനസ്സിലിപ്പോഴും. പക്ഷേ ഒന്നുറപ്പാണ് ദിലീപ് അസാധ്യമായ രീതിയിലാണ് ആ കഥാപാത്രമായി മാറിയത്. മറ്റൊരു നടനും ഇത്ര പെര്‍ഫെക്ഷനോടെ രാധായെന്ന രാധാകൃഷ്ണനായി മാറാന്‍ കഴിയില്ലായിരുന്നു.’ ബെന്നി പറഞ്ഞു.

ഛോട്ടാ മുംബൈ എന്ന സിനിമയില്‍ ഷക്കീലയെ കൊണ്ടുവന്നതും പരീക്ഷണമായിട്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് എവിടുന്നു ധൈര്യം കിട്ടി എന്നൊക്കെ പലരും ചോദിച്ചിരുന്നു. എനിക്ക് അതൊരു അത്ഭുതമായോ പരീക്ഷണമായോ തോന്നിയിട്ടില്ല. അസാമാന്യ ധൈര്യം ഒന്നും അതിനു വേണം എന്നു തോന്നിയില്ല. ഷക്കീലയെ അന്നോളം നമ്മള്‍ കണ്ടത് ഒരു പ്രത്യേക തരം പ്രേക്ഷകര്‍ മാത്രമെത്തുന്ന, അല്ലെങ്കില്‍ ഒരു പ്രത്യേക കാറ്റഗറിയിലുള്ള സിനിമകളില്‍ മാത്രം അഭിനയിച്ചൊരു നടിയാണ്.

അവരെ അത്തരം ചിത്രങ്ങളില്‍ നിന്നു മാറി അധികം നമ്മള്‍ കണ്ടിട്ടേയില്ല. അപ്പോള്‍ നമ്മള്‍ അങ്ങനെ അവതരിപ്പിക്കുമ്പോള്‍ അത് തീര്‍ത്തും ഒരു പുതുമ ആയിരിക്കും എന്നു കരുതി. അത് ശരിയായി വരികയും ചെയ്തു. ചിത്രത്തില്‍ ഒരു പുതുമ വേണം എന്നു ചിന്തിച്ചിരുന്നു. അത്രേയുള്ളൂ.

Similar Articles

Comments

Advertismentspot_img

Most Popular