ചെങ്ങന്നൂരില്‍ ഭര്‍ത്താവിന്റെ മൃതദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ട് ഭാര്യ കാവലിരുന്നത് രണ്ടു ദിവസം!!!

ചെങ്ങന്നൂര്‍: കേരളത്തെ മുക്കിയ മഹാപ്രളയത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹം ഒലിച്ചു പോകാതിരിക്കാന്‍ കെട്ടിയിട്ട് ഭാര്യയും സഹോദരന്റെ ഭാര്യയും കാവലിരുന്നത് രണ്ടുനാള്‍. ഭക്ഷണമോ വെള്ളമോ കൂടാതെ കഴിഞ്ഞ ഇരുവരെയും മൃതദേഹത്തിനൊപ്പമാണ് പുറത്തെത്തിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന അമ്മയുടെ ഞെട്ടല്‍ ഇതുവരെ മാറിയില്ലെന്ന് മകന്‍ പറയുന്നു.

പ്രളയം ഏറ്റവും ബാധിച്ച പ്രദേശങ്ങളിലൊന്നായ ചെങ്ങന്നൂരിലെ പാണ്ടനാട്ട് പാരിഷ് ഹാളിനടുത്തുള്ള വീട്ടിലാണ് മൃതദേഹം കെട്ടിയിട്ട് രണ്ടു സ്ത്രീകള്‍ കാവലിരുന്നത്. ശക്തമായ വെള്ളപ്പൊക്കത്തില്‍ പാണ്ടനാട്ട് പാരിഷ് ഹാളിനടുത്തുള്ള അടുത്തടുത്ത് താമസിക്കുന്ന സഹോദരങ്ങളുടെ വീടുകളും വെള്ളത്തിലായിരുന്നു. വീടിനടുത്ത് താമസിക്കുന്ന ഒരു സഹോദരന്റെ വീട്ടിലേക്ക് മറ്റേയാളും ഭാര്യയും എത്തുകയും രണ്ടാം നിലയില്‍ കഴിയുകയും ആയിരുന്നു. ഇതിനിടയിലാണ് ഒരാള്‍ വീടിന്റെ താഴേക്ക് ഇറങ്ങുമ്പോള്‍ വെള്ളക്കെട്ടിലേക്ക് വീണതും തല ശക്തമായി അടിച്ച് മരണപ്പെട്ടതും.

ഭാര്യയും സഹോദരന്റെ ഭാര്യയും നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പെട ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. പ്രളയജലം വീട്ടിലൂടെ ശക്തമായി ഒഴുകിത്തുടങ്ങിയപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് മൃതദേഹം കെട്ടിയിട്ടു. ഭാര്യ രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ കുടിക്കാതെ കാവലിരുന്നു. മരണം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് രണ്ട് സ്ത്രീകള്‍ മാത്രം ഉണ്ടായിരുന്ന വീട്ടില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഭര്‍ത്താവിന്റെ മതൃദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ട് കാവലിരിക്കേണ്ടി വന്ന അമ്മയുടെ ഞെട്ടല്‍ ഇതുവരെ മാറിയില്ലെന്ന് മകന്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular