ചാലക്കുടിയിലും ആലുവയിലും ജലനിരപ്പ് കുറയുന്നു; രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ബോട്ട് കണ്ടെത്തി

ചാലക്കുടി/ ആലുവ: മൂന്ന് ദിവസമായി ജനങ്ങള്‍ക്ക് ഭീതി വിതച്ചുകൊണ്ടിരുന്ന പ്രളയം ചാലക്കുടിയില്‍ അല്‍പ്പം ശമിച്ചതായി റിപ്പോര്‍ട്ട്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് രണ്ടടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ബോട്ട് എടത്വായില്‍. ബോട്ടിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നാണ് വിവരം. ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ മറ്റുള്ളവര്‍ പുറത്തേക്ക് വരുന്നു. ചാലക്കുടിയില്‍ പലഭാഗങ്ങളിലും ആയിരങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്.

പ്രളയക്കെടുതി മൂലം ദുരിതത്തിലായിരുന്ന ആലുവയിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചു. ഇതുവഴി ഭക്ഷണവിതരണവും മറ്റും ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയില്‍ നിന്നു ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചു. എന്നാല്‍ വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല. അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഇന്ന് കനത്ത മഴയുണ്ട്. ചെങ്ങന്നൂരിലും തിരുവല്ലയിലും ആറന്മുളയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. പ്രളയത്തില്‍ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരമാണ്. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിനു സൈന്യം ഇറങ്ങണമെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണ്. പരിഭ്രാന്തി വേണ്ട. സജി ചെറിയാന്‍ പ്രകടിപ്പിച്ചത് ജനവികാരമാണ്. ചെയ്യാമായിരുന്ന കാര്യങ്ങള്‍ പോലും ചെയ്തില്ലെന്നും പി.സി. വിഷ്ണുനാഥ് പരാതിപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular