പ്രാര്‍ത്ഥനയുടെ പേരില്‍ രാത്രിയില്‍ മുറിയിലേക്ക് വിളിപ്പിച്ചിരുന്നു; കന്യാസ്ത്രീകളുടെ മൊഴി ജലന്ധര്‍ ബിഷപ്പിനെതിരെ

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാത്രി പോലും പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നു കന്യാസ്ത്രീകള്‍ മൊഴി നല്‍കി. ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനയിലാണ് മോശം അനുഭവമുണ്ടായതെന്നാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്. കന്യാസ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിവെക്കുകയായിരുന്നു.

ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം, കന്യാസ്ത്രീകള്‍ക്ക് പുറമെ ഒരു വൈദികനും ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ അമ്പത് ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉജ്ജയിന്‍ ബിഷപ്പ് നല്‍കിയ മൊഴി തെറ്റാണെന്ന് റിപ്പോര്‍ട്ട്. കന്യാസ്ത്രീ ലൈംഗിക പീഡന പരാതി നല്‍കിയില്ലെന്നായിരുന്നു ഉജ്ജയിന്‍ ബിഷപ്പ് മൊഴി നല്‍കിയത്. എന്നാല്‍ ദുരുദ്ദേശപരമായ പെരുമാറ്റം സഹിക്കാനാവുന്നില്ലെന്ന് കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നു. കര്‍ദിനാളിനെ നേരിട്ട് കാണണമെന്നും കന്യാസ്ത്രീ പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നായിരുന്നു ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്.

ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നതെന്നായിരുന്നു ഉജ്ജയിന്‍ ബിഷപ്പ് ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ മൊഴിനല്‍കിയിരുന്നത്. ഈ പരാതി നേരിട്ടും രേഖാമൂലവും നല്‍കിയതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തു.

പ്രശ്‌നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തില്‍ പോയിരുന്നതായും ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍, ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണം ആദ്യം അറിയിച്ചത് ഉജ്ജയില്‍ ബിഷപ്പിനെയാണെന്നാണ് കന്യാസ്ത്രി പറഞ്ഞിരുന്നത്. ബന്ധുവിന്റെ സുഹൃത്തായതിനാലാണ് ഉജ്ജയിന്‍ ബിഷപ്പിനെ സമീപിച്ചത്.

ബിഷപ്പ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും രണ്ട് തവണ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയരുന്നു. വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നു. ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താനെന്നും കന്യാസ്ത്രീ കത്തില്‍ പറയുന്നു. മാത്രമല്ല തനിക്കും മറ്റൊരു കന്യാസ്ത്രീക്കും വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular