രാജിവച്ച നടിമാര്‍ എത്തി; ‘അമ്മ’യുടെ ചര്‍ച്ച തുടങ്ങി (വീഡിയോ) ഡബ്ല്യുസിസിയുമായല്ല ചര്‍ച്ചയെന്ന് താരസംഘടന

കൊച്ചി: സംഘടനയ്‌ക്കെതിരെ ആരോപണമുന്നയിച്ച അംഗങ്ങളുമായി താരസംഘടനയായ അമ്മയുടെ ചര്‍ച്ച തുടങ്ങി. അമ്മയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നശേഷം ആദ്യം അമ്മയ്ക്ക് കത്ത് നല്‍കിയ അംഗങ്ങളും നടിമാരുമായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായാണ് ചര്‍ച്ച നടക്കുക.
എക്‌സിക്യൂട്ടീവ് യോഗം പൂര്‍ത്തിയായി കഴിഞ്ഞു. രാജിവച്ച മൂന്ന് നടിമാരും യോഗത്തില്‍ പങ്കെടുക്കുവാനായി എത്തിക്കഴിഞ്ഞു. തുടര്‍ന്ന് നടന്മാരായ ജോയ്മാത്യുവും ഷമ്മി തിലകനുമായും ചര്‍ച്ച നടക്കും.
അതെസമയം ഡബ്ല്യുസിസിയുമായല്ല ചര്‍ച്ചയെന്നും ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് അമ്മയുടെ നിലപാട്.

വൈകുന്നേരം നാലിന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ചര്‍ച്ച നടന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള അമ്മ ഭാരവാഹികളുടെ ശ്രമമാണ് ഒടുവില്‍ വിവാദം സൃഷ്ടിച്ചത്. താന്‍ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ അമ്മ നേതൃത്വത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്നെന്നാണു സൂചനകള്‍. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ പ്രതിഷേധിച്ച് ചില നടിമാര്‍ അമ്മയില്‍ നിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരുന്നതിനായി അമ്മയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നടിമാരായ ഹണി റോസും രചനാ നാരായണന്‍കുട്ടിയും നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ നീക്കം തുടങ്ങി. വിഷയത്തില്‍ അമ്മയിലെ ഒരു വിഭാഗം താരങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുയര്‍ന്നതും അമ്മയുടെ പിന്തുണ ആവശ്യമില്ലെന്ന് ആക്രമണത്തിനിരയായ നടി തന്നെ വ്യക്തമാക്കിയതുമാണ് ഹര്‍ജി പിന്‍വലിക്കാനുള്ള ആലോചനയ്ക്ക് കാരണം.

ഹര്‍ജിയില്‍ നടിമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അവര്‍ പോലും അറിയാതെ രേഖപ്പെടുത്തിയതാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ആക്രമണത്തിനിരയായ നടി കൂടി സമ്മതിച്ച് സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അമ്മയിലെ നടിമാരുടെ ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. ഈ ആവശ്യം തങ്ങളുടെ അറിവോടെയല്ലെന്ന നിലപാടാണ് നടിമാര്‍ക്കുള്ളത്. ഇതും ഹര്‍ജി പിന്‍വലിക്കാനുള്ള ആലോചനയ്ക്ക് കാരണമായിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular