വിരാട് കോഹ്ലിയുടെ പോരാട്ടം പാഴായി; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയം, നാലാം ദിനം താരമായി ബെന്‍ സ്റ്റോക്‌സ്

എഡ്ജ്ബാസ്റ്റണ്‍: നായകന്‍ വിരാട് കോഹ്ലി ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്സമാന്‍മാര്‍ പൊരുതി നോക്കാന്‍ പോലും തയ്യാറാകാതെ മടങ്ങിയതോടെ ആദ്യ ടെസ്റ്റില്‍ ജയം പിടിച്ച് ഇംഗ്ലണ്ട്. അര്‍ധസെഞ്ച്വറി നേടിയതിന് പിന്നാലെ വിരാടിനെ പുറത്താക്കി ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിന് നിര്‍ണ്ണായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ജയത്തോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. രണ്ടാം ഇന്നിങ്സില്‍ 180 റണ്‍സിന് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടിയെങ്കിലും എഡ്ജ്ബാസ്റ്റണിലെ പിച്ച് ഇന്ത്യന്‍ ബാറ്റ്സമാന്‍മാര്‍ക്ക് ദുഷ്‌കരമാവുകയായിരുന്നു.

നാലാം ദിനം 84 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് മുന്നിലെ വിജയ ലക്ഷ്യം. കളി ആരംഭിച്ചപ്പോള്‍ തന്നെ ദിനേശ് കാര്‍ത്തിക്കിനെ ഡ്രസിങ് റൂമിലേക്ക് മടക്കി ഇംഗ്ലണ്ട് ബൗളര്‍മാര്‍ നയം വ്യക്തമാക്കിയിരുന്നു. 51 റണ്‍സ് എടുത്ത് നില്‍ക്കെ കോഹ് ലിയെ ബെന്‍ സ്റ്റോക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇശാന്ത് ശര്‍മ്മയുമൊത്ത് ഹാര്‍ദ്ദിക് ഇന്നിംഗ്സ് പടുത്തുയര്‍ത്തുമെന്ന് കരുതിയെങ്കിലും ആവേശം കാണിച്ച് ബൗണ്ടറികള്‍ നേടിയതിന് പിന്നാലെ ഇശാന്തും പുറത്താവുകയായിരുന്നു. ഒരറ്റത്ത് ഹാര്‍ദ്ദിക് ഉള്ളതായിരുന്നു ഇന്ത്യയുടെ ഏക പ്രതീക്ഷ. എന്നാല്‍ ഹാര്‍ദ്ദികിന് ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല.

മൂന്ന് വിക്കറ്റുമായി ബെന്‍ സ്റ്റോക്ക്സാണ് ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ തിളങ്ങിയത്. ആന്റേഴ്സണും ബ്രോഡും രണ്ട് വിക്കറ്റുകള്‍ വീതവും കറാനും റാഷിദും ഓരോ വിക്കറ്റുള്‍ വീതവും വീഴ്ത്തി. വിരാട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു പുറത്തായത്. 93 പന്തില്‍ നിന്നും 51 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.

രണ്ട് ഇന്നിങ്സിലും അടിത്തറ പാകുന്നതില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെടുകയും രാഹുലും രഹാനേയും വന്നപാടെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ആദ്യ ഇന്നിങ്സില്‍ 22 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 28 റണ്‍സും നേടി ഹര്‍ദിക്ക് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ബിര്‍മിങ്ഹാമം ടെസ്റ്റില്‍ 50 റണ്‍സിന് മുകളില്‍ നേടുന്ന രണ്ടാമത്തെ താരമായി. 200 റണ്‍സ് നേടി കോഹ്‌ലിയാണ് ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Similar Articles

Comments

Advertismentspot_img

Most Popular