ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇഷാന്ത് ശര്‍മ ,ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം

എഡ്ജ്ബാസ്റ്റണ്‍:എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗിസില്‍ 180 റണ്‍സിന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റ് നേടി

അശ്വിന് പിന്നാലെ ഇഷാന്തിന്റെ തീക്കാറ്റ് കൂടിയായതോടെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. മൂന്ന് വിക്കറ്റുമായി അശ്വിനും രണ്ട് വിക്കറ്റുമായി ഉമേഷ് യാദവും കളം നിറഞ്ഞപ്പോള്‍ 180 റണ്‍സിന് എല്ലാവരും പുറത്തായി. 96 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടമായി. 13 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് കഴിഞ്ഞ ദിവസം തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. തുടക്കത്തില്‍ തന്നെ അലസ്റ്റയര്‍ കുക്കിനെ മടക്കി അശ്വിനാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്സിലേതുപോലെ അശ്വിന്റെ പന്തില്‍ ക്ളീന്‍ ബൗള്‍ഡാവുകയായിരുന്നു കുക്ക്.

ഒമ്പതിന് ഒന്ന് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അധികം വൈകാതെ തന്നെ രണ്ടാം വിക്കറ്റും നഷ്ടമായി. സ്‌കോര്‍ 18ല്‍ നില്‍ക്കെ ജെന്നിംഗ്സിനെ രാഹുലിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റും സ്വന്തമാക്കി. അദ്യ ഇന്നിംഗ്സിലെ താരം ക്യാപ്റ്റന്‍ ജോ റൂട്ട് (14) പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നിംഗ്സ് അധികനേരം നീണ്ടുനിന്നില്ല. സ്‌കോര്‍ 38ല്‍ നില്‍ക്കെ രാഹുലിന്റെ കൈകളില്‍ റൂട്ടിന്റെ പോരാട്ടം അവസാനിച്ചു. അശ്വിന് തന്നെയായിരുന്നു വിക്കറ്റ്.

പിന്നാലെ പ്രതാപകാലത്തെ അനുസ്മരിക്കും വിധം ഇഷാന്തിന്റെ പന്തുകള്‍ അപകടം വിതയ്ക്കുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണില്‍ കണ്ടത്. ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ച ഡേവിഡ് മലാനെ രഹാനയുടെ കൈകളിലെത്തിച്ചായിരുന്നു ഇഷാന്തിന്റെ തുടക്കം. പിന്നാലെ ജോണി ബെയര്‍സ്റ്റോ (28), ജോസ് ബട്ലര്‍ (ഒന്ന്), ബെന്‍ സ്റ്റോക്സ് (ആറ്) എന്നിവരും ഇഷാന്തിന് ഇരകളായി.

Similar Articles

Comments

Advertismentspot_img

Most Popular