പിണറായി അറിയാതെ ഒന്നും നടക്കില്ല; വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്നു സിബിഐ. സുപ്രീംകോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണു സിബിഐ നിലപാട് വ്യക്തമാക്കിയത്. ലാവ്‌ലിന്‍ കരാറില്‍ പിണറായി അറിയാതെ ഒരു മാറ്റവും വരില്ല. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്. പിണറായി കാനഡയിലുള്ളപ്പോഴാണു കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത്. ഭീമമായ നഷ്ടമാണ് ഈ കരാറിലൂടെ കെഎസ്ഇബിക്കുണ്ടായത്. എസ്എന്‍സി ലാവ്‌ലിന്‍ വലിയ ലാഭമുണ്ടാക്കിയെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണു കേസിനു കാരണം. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്കു നല്‍കുന്നതിനു പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണു പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമകരാര്‍ ഒപ്പിട്ടതു പിന്നീടുവന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

അതേസമയം, സ്വയം നേട്ടമുണ്ടാക്കാനോ കമ്പനിക്കു നേട്ടമുണ്ടാക്കാനോ പിണറായി ശ്രമിച്ചതായി സിബിഐയുടെ കുറ്റപത്രത്തിലില്ലെന്നും അദ്ദേഹത്തെ തിരഞ്ഞുപിടിച്ചു കുടുക്കിയെന്നും കുറ്റപ്പെടുത്തിയ ഹൈക്കോടതി, പിണറായിയെ കുറ്റവിമുക്തനായ വിധി ശരിവച്ചിരുന്നു. പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ക്കു രൂപംനല്‍കി നടപ്പാക്കിയതു കെഎസ്ഇബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണ്. കെഎസ്ഇബിക്കു പുറത്തുള്ളവര്‍ പിന്നീടു കടന്നുവന്നു എന്നാണു സിബിഐ പോലും പറയുന്നത്. പിണറായി വൈദ്യുതി മന്ത്രിയായത് കുറഞ്ഞകാലം മാത്രം. ലാവ്!ലിനും കെഎസ്ഇബിയും തമ്മിലുള്ള കരാറിലെ ഒരു കാര്യവും പിണറായി മന്ത്രിസഭയില്‍നിന്നു മറച്ചുവച്ചിട്ടില്ലെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

സിബിഐ പ്രതിപ്പട്ടികയിലെ ആറുപേരില്‍ പിണറായി വിജയന്‍, വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കേസില്‍നിന്ന് ഒഴിവാക്കിയ വിചാരണക്കോടതി നടപടിയാണു ഹൈക്കോടതി ശരിവച്ചത്. എന്നാല്‍, വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നു ഹൈക്കോടതി വിധിച്ചു.

മൂന്നു പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയതാണു സിബിഐ സുപ്രീം കോടതിയില്‍ ചോദ്യംചെയ്തത്. പിണറായിക്കും മറ്റും ലഭിച്ചതു പോലെയുള്ള വിധിയിലൂടെ തങ്ങളെയും കേസില്‍നിന്ന് ഒഴിവാക്കണമെന്നു രാജശേഖരന്‍ നായരും ശിവദാസനും കസ്തൂരിരംഗ അയ്യരും ആവശ്യപ്പെട്ടു. എല്ലാവരും വിചാരണ നേരിടട്ടെയെന്നും മൂന്നുപേരെ ഒഴിവാക്കുകയും മൂന്നുപേര്‍ വിചാരണ നേരിടണമെന്നു വിധിക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ലെന്നുമാണ് സിബിഐ വാദിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular