പാര്‍ട്ടിയുമായി തെറ്റിയ സി.പി.ഐ.എം നേതാവിന്റെ മകളുടേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്

കൊല്ലം: അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട സിപിഐഎം നേതാവിനോട് പ്രതികാരം തീര്‍ക്കാന്‍ മകളുടേതെന്ന പേരില്‍ അശ്ലീല വിഡിയോയും സന്ദേശങ്ങളും പ്രചരിപ്പിച്ചതായി പരാതി. സംഭവത്തില്‍ എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ സിപിഐഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് ഒളിച്ചുകളിക്കുന്നെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലെ തര്‍ക്കത്തെത്തുടര്‍ന്ന് സിപിഐഎം ബന്ധം ഉപേക്ഷിച്ച നേതാവിന്റെ മകളുടെ വ്യാജ വീഡിയോയാണ് പ്രചരിപ്പിച്ചത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ മാഗസിന്‍ എഡിറ്ററായ എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗം സജിന്‍ സാജന്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അലന്‍ സോണി എന്നിവര്‍ക്കെതിരെയാണ് കേസ്. അലന്‍ സോണി അയച്ചു തന്നതാണെന്നു പറഞ്ഞ് സജിന്‍ സാജന്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു സംസാരിച്ചശേഷം അശ്ലീല വിഡിയോയും ഓഡിയോ സന്ദേശവും ഫോര്‍വേഡ് ചെയ്യുകയായിരുന്നു. പരാതിയുമായി പോയാല്‍ ഇതില്‍ കൂടുതല്‍ ഉണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും അശ്ലീല വിഡിയോ അയച്ചുകിട്ടിയ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തെങ്കിലും തുടരന്വേഷണം നിലച്ചു. പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നേടാന്‍ സാവകാശം നല്‍കുകയാണ് പൊലീസ് എന്നാണ് ആരോപണം.

എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന പെണ്‍കുട്ടി, പിതാവ് പാര്‍ട്ടി വിട്ടതോടെ സംഘടനയുമായി അകന്നുനില്‍ക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പടയൊരുക്കം ജാഥയുടെ ഒപ്പു ശേഖരണത്തില്‍ പങ്കെടുക്കുകയും ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളില്‍ പെണ്‍കുട്ടിക്കെതിരെ എസ്എഫ്ഐക്കാര്‍ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണു വ്യാജ വിഡിയോയും പ്രചരിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular