ഏഴ് വര്‍ഷത്തിന്ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തി പി ശശി; തെറ്റുകാരനല്ലെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു

കണ്ണൂര്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി പി ശശിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. തെറ്റുകാരനല്ലെന്ന് പൂര്‍ണബോധ്യമായതിനെ തുടര്‍ന്നാണ് വീണ്ടും പാര്‍ട്ടി അംഗത്വം നല്‍കിയിരിക്കുന്നതെന്ന് പി ശശി പറഞ്ഞു. വീണ്ടും പാര്‍ട്ടി അംഗത്വത്തിലേക്ക് വരുന്നു എന്ന് പറുന്നത് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവി എന്ന നിലയില്‍ ഏറ്റവും അഭിമാനകരമായിട്ടുള്ള കാര്യമാണെന്നും ശശി പറഞ്ഞു.

കേസില്‍ നിന്ന് പി ശശിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പാര്‍ട്ടി അംഗമാവുകയാണ് പ്രധാനം. അല്ലാതെ സ്ഥാനമല്ല. പാര്‍ട്ടി അംഗമെന്ന നിലയില്‍ ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. പി ശശി പറഞ്ഞു

ലൈംഗികാരോപണത്തില്‍ ശശിയെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് വീണ്ടും പാര്‍ട്ടി അംഗത്വം നല്‍കാന്‍ സിപിഎം തീരുമാനിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് പി ശശി പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്. തലശേരി കോടതി ലോയേഴ്സിലാണ് ശശിക്ക് പാര്‍ട്ടി അംഗത്വം നല്‍കിയിരിക്കുന്നത്. ഈ ബ്രാഞ്ചില്‍ അഭിഭാഷകര്‍ മാത്രമാണ് അംഗങ്ങളായുള്ളത്. ഏരിയ കമ്മറ്റിയുടെ കീഴില്‍ നേരിട്ടുള്ള ബ്രാഞ്ചാണിത്.

2018 ഫെബ്രുവരിയിലാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പി ശശിയെ ലൈംഗികാരോപണക്കേസില്‍ കുറ്റവിമുക്തനാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular